വാഷിംഗ്ടൺ:ബഹിരാകാശ ടൂറിസത്തിന്റെ സാദ്ധ്യതകൾ സാധാരണക്കാർക്കായി തുറന്നിട്ട് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്സ് ഫാൽക്കൺ റോക്കറ്റ് രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ നാല് സിവിലിയൻ സഞ്ചാരികളെ ഭ്രമണപഥത്തിൽ എത്തിച്ചു. മൂന്ന് ദിവസം ഭൂമിയെ വലം വയ്ക്കുന്ന സംഘം ശനിയാഴ്ച ഫ്ലോറിഡയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. ബഹിരാകാശ വിദഗ്ദ്ധരല്ലാത്ത സാധാരണക്കാരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5.30ഓടെയാണ് ഇൻസ്‌പിറേഷൻ - 4 എന്ന് പേരിട്ട ദൗത്യം വിക്ഷേപിച്ചത്. പന്ത്രണ്ട് മിനിട്ടുകൾക്ക് ശേഷം സഞ്ചാരികളുടെ ഡ്രാഗൺ കാപ്‌സ്യൂൾ റോക്കറ്റിൽ നിന്ന് വേർപെട്ട് ഭ്രമണപഥത്തിൽ പ്രവേശിച്ചു. മൂന്ന് ദിവസം പേടകം ഭൂമിയെ വലംവയ്‌ക്കും.
ദൗത്യത്തിലൊരാളായ ഹെയ്‌ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി ഡോളർ സമാഹരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ആദ്യത്തെ സ്‌പേസ് ടൂറിസം പദ്ധതിയാണിത്. കൂടുതൽ പേർക്ക് ബഹിരാകാശ യാത്ര സ്വപ്നം കാണാൻ പ്രചോദനമാകും ഈ യാത്രയെന്ന് വാഹനം ചാർട്ടർ ചെയ്ത ജേർഡ് ഐസക്മാൻ പറഞ്ഞു.
ഭാഗ്യശാലികളായ സഞ്ചാരികൾ
അമേരിക്കൻ സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്സ് ഇങ്കിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാൻ.
അർബുദത്തിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യൻ ഹെയ്ലി ആർസെന്യൂ (29). ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
ജിയോ സയന്റിസ്റ്റ് സിയാൻ പ്രോക്ടർ (51)
യു.എസ് വ്യോമസേന മുൻ പൈലറ്റും എയറോസ്‌പേസ് ഡേറ്റാ എൻജിനീയറുമായ ക്രിസ് സെംബ്രോസ്‌കി (42)
ചെലവ്
നാലുപേർക്ക്
20 കോടി ഡോളർ
ജേർഡ് ഐസക്മാനാണ് തുക നല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |