കാബൂൾ : രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയതോടെ കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയുമാണ് അഫ്ഗാൻ ജനത കടന്നു പോകുന്നത്. യുദ്ധത്തിൽ തകർന്ന അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിക്കാൻ പടിച്ച പണി പതിനെട്ടും പയറ്റുകയാണ് താലിബാൻ. ഇതിന്റെ ഭാഗമായി മുൻ അഫ്ഗാൻ സർക്കാരിന്റെ ഭാഗമായിരുന്ന ഉദ്യോഗസ്ഥരുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി. പരിശോധനയിൽ 12.3 മില്യൺ ഡോളർ പണവും സ്വർണ്ണവും പിടിച്ചെടുത്തെന്നും ഇത് ബാങ്കിന് നല്കിയതായും അഫ്ഗാനിസ്ഥാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതിൽ ഭൂരിഭാഗം പണവും പിടിച്ചെടുത്തത് മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലെയുടെ വീട്ടിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ കൂടാതെ അഫ്ഗാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും സ്വർണ്ണശേഖരം പിടിച്ചെടുത്തിട്ടുണ്ട്. അതേ സമയം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ എല്ലാ സർക്കാർ സർക്കാരിതര സ്ഥാപനങ്ങളും അവരുടെ സാമ്പത്തിക ഇടപാടുകൾ അഫ്ഗാനിലെ ദേശീയ കറൻസിയായ അഫ്ഗാനി ഉപയോഗിച്ച് നടത്തണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. താലിബാൻ അധികാരത്തിലെത്തിയ ശേഷം സർക്കാർ ഉദ്യോഗസ്ഥർ ജോലിയിലേക്ക് മടങ്ങിയെത്തുന്നുണ്ടെങ്കിലും കഴിഞ്ഞ കുറേ മാസങ്ങളായിട്ട് ഇവർക്ക് ശമ്പളം ലഭിക്കുന്നില്ല. ബാങ്കുകളിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ബാങ്കുകൾ അടച്ചു പൂട്ടുന്ന അവസ്ഥയിലാണ്. ബാങ്കിൽ പണം ഇട്ടിരുന്നവർക്ക് അത് പിൻവലിക്കാനും സാധിക്കുന്നില്ല. നിലവിൽ ആഴ്ചയിൽ പിൻവലിക്കാനാവുന്ന തുക 200 ഡോളറാണ്. രാജ്യത്തെ വിദേശ കറൻസി വിനിമയ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവരുടെ കാര്യവും വ്യത്യസ്തമല്ല. ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് പണം ലഭിക്കുന്നില്ല. അതേ സമയം അഫ്ഗാൻ ജനതയ്ക്ക് ആശ്വാസമായി യു.എൻ അഫ്ഗാനിലെ സഹായ പ്രവർത്തനങ്ങൾക്ക് 2 കോടി ഡോളർ സഹായം നല്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎന്നിന്റെ അടിയന്തര സഹായ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. രാജ്യത്തെ മാനുഷിക പ്രവർത്തനങ്ങൾക്ക് 60 കോടിയുടെ സഹായം നൽകണമെന്ന് യു.എൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് ലോകബാങ്ക്, ഐ.എം.എഫ് എന്നിവ മുഖേനയുള്ള സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ചിരുന്നു. ഇത് മൂലം പ്രതിസന്ധിയിലായ അഫ്ഗാൻ പൗരന്മാർ നിത്യച്ചെലവിനായി വീട്ടുപകരണങ്ങൾ തെരുവുകളിൽ വില്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |