ഇസ്ലാമാബാദ്: രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാൻ വനിത ഫുട്‌ബോൾ ദേശീയ ടീം അംഗങ്ങളും അവരുടെ കുടുംബവും രാജ്യം വിട്ടു. രാജ്യത്ത് ജീവന് ഭീഷണിയുള്ളതിനാലാണ് ഇവർ രാജ്യം വിട്ടതെന്നാണ് വിവരം. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ തോർഖം പാതയിലൂടെ ഇവർ പാകിസ്ഥാനിലെത്തി. അഫ്‌ഗാൻ വനിത ഫുട്‌ബോൾ ടീമിലെ എല്ലാവർക്കും പാകിസ്ഥാൻ അടിയന്തര വിസ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം. രാജ്യത്തെ കായികമത്സരങ്ങളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെ താലിബാൻ എക്കാലവും എതിർത്തിരുന്നു. ഇത്തരം കായികവിനോദങ്ങളുടെ ഭാഗമായിരുന്ന സ്ത്രീകൾക്കും കുടുംബത്തിനും നേരെ താലിബാൻ ആക്രമണം നടത്തുന്നത് നിത്യസംഭവമായതിനാൽ രാജ്യത്ത് നിന്ന് നിരവധി വനിത കായിക താരങ്ങളാണ് പലായനം ചെയ്തത്. അതേസമയം അഫ്ഗാനിസ്ഥാനിൽ നീന്തൽ, ക്രിക്കറ്റ്,ഫുട്ബോൾ തുടങ്ങി നാനൂറോളം കായിക വിനോദങ്ങൾ അനുവദനീയമാണെന്ന് താലിബാൻ പ്രഖ്യാപിച്ചു. ഇതിൽ ഏതെങ്കിലും ഇനങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി പറയാതെ അഫ്ഗാനിലെ പുതിയ കായിക വകുപ്പ് മേധാവി ബഷീർ അഹമ്മദ് റുസ്തംസയ് ഒഴിഞ്ഞു മാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |