സിഡ്നി: രാജ്യത്തിൽ കൊവിഡ് ഡെൽറ്റ വകഭേദം വ്യാപകമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ച ആസ്‌ട്രേലിയൻ സർക്കാരിനെതിരെ തെരുവിലിറങ്ങി ജനം. സിഡ്നി, മെൽബൺ പോലുള്ള നഗരങ്ങളിലടക്കം പ്രതിഷേധം വ്യാപകമായതോടെ സമരക്കാരെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് പൊലീസുകാരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. മെൽബൺ നഗരത്തിൽ പതിനായിരക്കണക്കിന് പ്രദേശവാസികൾ റോഡിലിറങ്ങിയതായും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ 2000 പൊലീസുകാരെ വിന്യസിച്ചതോടെ പലയിടങ്ങളും നിരോധനാജ്ഞ പുറപ്പെടുവിച്ചു. നഗരത്തിലേക്കുള്ള പൊതുഗതാഗതവും പൂർണമായി നിറുത്തിവച്ചു. രാജ്യത്ത് ഇന്നലെ 1882 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, കാൻബറ എന്നീ പ്രദേശങ്ങളിലടക്കം വാക്സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂവെന്ന് സർക്കാർ അറിയിച്ചു.
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്ത് കോവിഡിനെ ഒരുപരിധി വരെ പിടിച്ചുകെട്ടാൻ സർക്കാറിന് സാധിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 85,000 കോവിഡ് കേസുകളും 1145 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |