കാബൂൾ: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ആഗസ്റ്റ് 26 ന് നടന്ന ചാവേർ സ്‌ഫോടനം നടത്തിയത് അഞ്ചു വർഷം മുമ്പ് ഡൽഹിയിൽ പിടിയിലായ ഭീകരനെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ (ഐസിസ് കെ). അബ്ദുർ റഹ്മാൻ അൽ ലോഗ്രി എന്ന ഭീകരനാണ് ചാവേർ സ്‌ഫോടനം നടത്തിയതെന്ന് ഐസിസ് കെ അവരുടെ പ്രസിദ്ധീകരണത്തിലൂടെ അവകാശപ്പെട്ടതായി പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. 2020 മുതൽ ഐസിസ് കെ തങ്ങളുടെആശയ പ്രചാരണത്തിനായി പ്രസിദ്ധീകരണം ഇറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണം നടത്തുന്നതിനായി അഞ്ചു വർഷം മുമ്പ് ഇന്ത്യയിലെത്തിയ ലോഗ്രി ഡൽഹിയിൽ അറസ്റ്റിലായിരുന്നു. കോടതി ശിക്ഷിച്ച ഇയാളെ ശിക്ഷാകാലാവധി കഴിഞ്ഞതോടെ അഫ്ഗാനിസ്ഥാനിലേക്ക് നടുകടത്തി. ഇയാളാണ് കാബൂൾ വിമാനത്താവളത്തിന് പുറത്ത് 13 യു.എസ് സൈനികർ അടക്കം 180ലേറെപ്പേരുടെ മരണത്തിനിടയാക്കിയ ഐസിസ് കെ ചാവേറെന്നാണ് ഭീകര സംഘടന അവകാശപ്പെടുന്നത്.
2020 ഫെബ്രുവരിൽ ഡൽഹി കലാപത്തിനിടെ ഈ പ്രസിദ്ധീകരണം കണ്ടെത്തിയതിനെ തുടർന്ന് കശ്മീരിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ഐസിസ് കെ യുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കേസുകളിൽ നിരവധി പേർ ഇന്ത്യയിൽ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |