ജക്കാർത്ത: ഐസിസ് ഭീകര സംഘടനയുമായി ബന്ധമുള്ള ഈസ്റ്റ് ഇന്തൊനേഷ്യ മുജാഹിദ്ദീൻ തലവനെ വധിച്ച് ഇന്തൊനേഷ്യൻ സുരക്ഷാസേന. ശനിയാഴ്ച സുലവേസി ദ്വീപിനുള്ളിലെ കാട്ടിൽ വച്ചാണ് അലി കലോറ എന്ന കൊടും ഭീകരനേയും കൂട്ടാളിയേയും വധിച്ചത്. സുരക്ഷാ സേന 4 ഭീകരർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇതേ മേഖലയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന തെരച്ചിലിലും 2 ഭീകരരെ വധിച്ചിരുന്നു. യു.എസ് ഭീകരപ്പട്ടികയിലുള്ള ഈസ്റ്റ് ഇന്തൊനേഷ്യ മുജാഹിദ്ദീൻ സംഘടനയിൽ ഐസിസിനെ അപേക്ഷിച്ച് അംഗബലം കുറവാണെങ്കിലും രാജ്യത്ത് അടുത്തിടെ നടന്ന പല ഭീകരാക്രമണങ്ങളുടേയും ഉത്തരവാദിത്വം സംഘടന ഏറ്റെടുത്തിട്ടുണ്ടായിരുന്നു. 2016 ൽ സംഘടനയുടെ തലപ്പത്തെത്തിയ കലോറ,തന്റെ വീഡിയോകളിലൂടെ രാജ്യത്തെ സുരക്ഷാസേനയ്ക്കെതിരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്നത് പതിവായിരുന്നു. ഈസ്റ്റ് ഇന്തൊനേഷ്യ മുജാഹിദ്ദീനിലേക്ക് ചൈനയിലെ ഉയ്ഗൂർ മുസ്ലീങ്ങളെയുൾപ്പെടെ വിദേശത്ത് നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |