കാബൂൾ: അഫ്ഗാനിൽ സ്ത്രീ വിരുദ്ധ നിലപാടുകൾ കടുപ്പിച്ച് താലിബാൻ സർക്കാർ. ഇതിന്റെ ഭാഗമായി വനിതാ ക്ഷേമ മന്ത്രാലയം പിരിച്ചു വിട്ട് പകരം നന്മ -തിന്മ മന്ത്രാലയത്തിന് രൂപം നല്കി. രാജ്യത്ത് ഇസ്ലാമിക മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായാണ് പുതിയ മന്ത്രാലയമെന്നാണ് താലിബാൻ വാദം. 'വനിതാ ക്ഷേമ മന്ത്രാലയം' എന്നുള്ള ബോർഡ് നീക്കിയ ശേഷം 'പ്രാർത്ഥന, മാർഗനിർദ്ദേശം, നന്മ പ്രോത്സാഹിപ്പിക്കൽ, തിന്മ തടയൽ മന്ത്രാലയം' എന്ന ബോർഡാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങൾ ഇസ്ലാം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നുണ്ടോ, ശരിഅത്ത് നിയമം കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തുന്നതും ഈ മന്ത്രാലയമാണ്. നേരത്തെ വനിതാമന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന വനിതകൾക്ക് താലിബാൻ ഭീകരർ മന്ത്രാലയത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. വനിതാകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്ന ലോകബാങ്ക് ജീവനക്കാരെയും പുറത്താക്കി. പ്രധാനമായും വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഗ്രാമീണ വികസനത്തിനുമായുള്ള ലോകബാങ്ക് പദ്ധതിയിൽ പ്രവർത്തിച്ചിരുന്നവരെയാണ്പുറത്താക്കിയത്. അതേ സമയം സ്ത്രീകൾക്ക് വീടാണ് സുരക്ഷിതമെന്ന് പറഞ്ഞ് താലിബാൻ ഭീകരർ പല സ്ഥാപനങ്ങളിൽ നിന്നും സ്ത്രീകളെ പറഞ്ഞയയ്ക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതുകൂടാതെ രാജ്യത്തെ സ്കൂളുകൾ ആൺകുട്ടികൾക്കായി തുറന്നെങ്കിലും ഇതുവരെ പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മാർഗരേഖ പുറപ്പെടുവിക്കാത്ത താലിബാൻ നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |