കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഇടക്കാല മന്ത്രിസഭ വിപുലീകരണം നടത്തി താലിബാൻ നേതൃത്വം. സർക്കാരിലെ പുതിയ സഹമന്ത്രിമാരുടെ പട്ടിക താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് പുറത്തു വിട്ടത്. അഫ്ഗാനിലെ ന്യൂനപക്ഷ ഗോത്രവിഭാഗമായ ഹസാരയിൽ നിന്നുള്ള അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചതെന്ന് സബിഹുള്ള കൂട്ടിച്ചേർത്തു. അതേസമയം ഇന്നലെ താലിബാൻ പ്രഖ്യാപിച്ച സഹമന്ത്രിമാരുടെ പട്ടികയിലും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടില്ല. താലിബാൻ സർക്കാരിന്റെ രാജ്യത്തെ സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് കടുത്ത ആശങ്കയാണുള്ളത്. പുതിയ സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്താത്തതിന് രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടും തങ്ങളുടെ നിലപാടിൽ ഉറച്ചു നില്ക്കുകയാണ് താലിബാൻ നേതൃത്വം. സെപ്റ്റംബർ 7 നാണ് മുഹമ്മദ് ഹസൻ അകുന്ദിന്റെ നേതൃത്വത്തിലുള്ള ഇടക്കാല താലിബാൻ സർക്കാർ അധികാരമേറ്റെടുത്തത്.
സർക്കാരിന്റെ ഭാഗമായി സ്ത്രീകളെ ഉൾപ്പെടുത്താത്തിൽ വലിയ വിമർശനം നേരത്തെ ഉയർന്നിരുന്നു. അതേ സമയം രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാബൂളിൽ വീണ്ടും പ്രതിഷേധം. ഗൈഡൻസ് വകുപ്പാക്കി മാറ്റിയ വനിത ക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിന് മുന്നിലേക്ക് പ്രകടനം നടത്തിയ വനിതകൾ വനിതാ ക്ഷേമകാര്യ വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിനു മുന്നിലും സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി. ഹെറാത് പ്രവിശ്യയിലും ഒരു സംഘം വിദ്യാർത്ഥിനികൾ പ്രകടനം നടത്തിയതായി റിപ്പോർട്ടുണ്ട്.
അതേ സമയം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെ പേര് മാറ്റൽ തുടർന്ന് താലിബാൻ നേതൃത്വം.
മുൻ അഫ്ഗാൻ പ്രസിഡന്റ് ബുർഹാനുദ്ദീൻ റബ്ബാനിയുടെ പേരിലുള്ള സർക്കാർ സർവകലാശാലയുടെ പേര് മാറ്റി 'കാബൂൾ എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റി' എന്ന് പുനർ നാമകരണം ചെയ്തു. സർവകലാശാലയുടെ പേര് മാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് പുറത്തുവിട്ടത്. സർവകലാശാലകൾ രാജ്യത്തിന്റെ പൊതു സ്വത്താണെന്നും അത് രാഷ്ട്രീയ പാർട്ടിയുടെ നേതാവിന്റെ പേരിൽ അറിയപ്പെടാൻ പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. അഫ്ഗാനിലെ അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനായ റബ്ബാനി 2009ൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഇത് കൂടാതെ ഹമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് കാബൂൾ രാജ്യാന്തര വിമാനത്താവളം എന്നും കാബൂളിലെ മസൂദ് സ്‌ക്വയറിനെ പബ്ലിക് ഹെൽത്ത് സ്‌ക്വയർ എന്നും താലിബാൻ പുനർനാമകരണം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |