ന്യൂഡൽഹി: കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയുടെ (സി.സി.ഐ) റിപ്പോർട്ടിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മാദ്ധ്യമങ്ങൾ ചോർത്തി നൽകിയെന്നു കാട്ടി ഗൂഗിൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഗൂഗിൾ ഇന്ത്യയിൽ വിപണിമര്യാദ ലംഘിച്ചുവെന്നും വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്നുമുള്ള സി.സി.ഐ റിപ്പോർട്ട് ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു. 'സി.സി.ഐ ഡയറക്ടർ ജനറലിന്റെ റിപ്പോർട്ടിനെക്കുറിച്ച് ഏറെ ആശങ്കയുണ്ട്. നിലവിലുള്ള കേസിന്റെ രഹസ്യസ്വഭാവമുള്ള വിവരങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തെത്തിയിരിക്കുന്നു. ഇത് ഏറെ അസ്വസ്ഥതപ്പെടുത്തുന്നു'- ഗൂഗിളിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
രഹസ്യവിവരങ്ങൾ സംരക്ഷിക്കുകയെന്നതു ഏത് സർക്കാർ അന്വേഷണത്തിന്റെയും അടിസ്ഥാനമാണ്. ഇത്തരം ചട്ടവിരുദ്ധ സമീപനങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഗൂഗിൾ തങ്ങളുടെ സ്വന്തം ആപ്ലിക്കേഷനുകൾക്കു ആനുപാതികമല്ലാത്ത പ്രാമുഖ്യം കൊടുത്തുവെന്നും ഇത് വിപണിമര്യാദയുടെ ലംഘനമാണെന്നും സി.സി.ഐ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സെർച്ച് ചെയ്യുമ്പോൾ യുട്യൂബ്, ക്രോം, പ്ലേ സ്റ്റോർ തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്നത് ആരോഗ്യകരമായ മത്സരമില്ലാതാക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടു വർഷം മുമ്പ് തുടങ്ങിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുറ്റക്കാരെന്നു തെളിഞ്ഞാൽ കമ്പനി കനത്ത പിഴ നൽകേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |