കാബൂൾ: അഫ്ഗാനിസ്ഥാനിൽ പൊതുജന താത്പര്യ വിരുദ്ധ നയങ്ങൾ തുടർന്ന് താലിബാൻ ഭരണകൂടം. പി.എച്ച്.ഡി യോഗ്യതയുള്ള കാബൂൾ സർവകലാശാല വൈസ് ചാൻസലറായ മുഹമ്മദ് ഉസ്മാൻ ബാബുരിയെ മാറ്റിയതിൽ വ്യാപക പ്രതിഷേധം. താലിബാൻ നടപടിയിൽ പ്രതിഷേധിച്ച് പ്രഫസർമാരും അസിസ്റ്റന്റ് പ്രഫസർമാരും അടക്കം 70 യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ രാജി വച്ചു. ബാബുരിയെ മാറ്റി
പകരം ബി.എ ഡിഗ്രിക്കാരനായ മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെയാണ് പുതിയ വൈസ് ചാൻസലറാക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് സർവകലാശാലയിൽനിന്ന് വലിയ പ്രതിഷേധം ഉയർന്നിരിക്കുന്നത്. താലിബാന്റെ പുതിയ നിയമനത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ വർഷം രാജ്യത്ത് മാദ്ധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ ഗൈറാത്ത് പിന്തുണച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിചയ സമ്പന്നനും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വൈസ് ചാൻസലറെ മാറ്റിയതിൽ ചില താലിബാൻ നേതാക്കൾക്കും വിയോജിപ്പുണ്ട്.
ഏതാനും ദിവസം മുൻപ് മുൻ അഫ്ഗാൻ പ്രസിഡന്റ് ബുർഹാനുദ്ദീൻ റബ്ബാനിയുടെ പേരിലുള്ള സർവകലാശാലയുടെ പേര് മാറ്റി കാബൂൾ എഡ്യൂക്കേഷൻ യൂണിവേഴ്സിറ്റി എന്നാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |