കാബൂൾ:അഫ്ഗാനിൽ ഇടക്കാല സർക്കാർ നേരിടുന്ന ഭരണപ്രതിസന്ധി പരിഹരിക്കാൻ ചൈനയുമായുള്ള ചർച്ചകൾ ഊർജ്ജിതമാക്കി താലിബാൻ നേതൃത്വം. സാമ്പത്തിക വാണിജ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈനയുടേയും കസാഖിസ്ഥാന്റേയും സ്ഥാനപതികളുമായി അഫ്ഗാൻ വിദേശകാര്യമന്ത്രി മൗലവി അമിർ ഖാൻ മുത്താഖി ചർച്ച നടത്തി. ചൈനയുടെ അഫ്ഗാൻ സ്ഥാനപതി വാംഗ് യൂവുമായുമായി നടത്തിയ ചർച്ചയിൽ ചൈനയുമായി നേരത്തേ തീരുമാനിച്ചുറപ്പിച്ച വികസന പ്രവർത്തനങ്ങൾക്കായുള്ള മുതൽ മുടക്കിനെക്കുറിച്ച് ധാരണയായി. യുദ്ധത്തെ തുടർന്ന് തകർന്നടിഞ്ഞ അഫ്ഗാൻ സാമ്പത്തിക, ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ ചൈന ഇടപെടാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. പാകിസ്ഥാനിലൂടെ കടന്നുപോകുന്ന വ്യാപാര ഇടനാഴിയെ അഫ്ഗാനിലേക്ക് നീട്ടാനുള്ള തീരുമാനവുമെടുത്തതായാണ് റിപ്പോർട്ട്. ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനായി സന്നദ്ധ പ്രവർത്തകരേയും മേഖലയിലേക്ക് മരുന്നും വാക്സിനടക്കമുള്ളവ എത്തിക്കുമെന്നും വാംഗ് യൂ അറിയിച്ചു. അഫ്ഗാനുമായുള്ള വ്യാപാര പങ്കാളിത്തവും ഉടൻ ആരംഭിക്കുമെന്ന് യൂ കൂട്ടിച്ചേർത്തു. കസാഖ് സ്ഥാനപതി അലിംഖാൻ എസൻഗിലുമായും മുത്താഖി ചർച്ച നടത്തി. വാണിജ്യ മേഖലയിലെ ഇരു രാജ്യങ്ങളിലേയും പങ്കാളിത്തത്തെക്കുറിച്ചുള്ള സാദ്ധ്യതകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അഫ്ഗാനിലെ ഗ്രാമീണ മേഖലകളിലേക്ക് സഹായം എത്തിക്കുന്നതിലും താലിബാന് സൈനിക സഹായം നല്കുന്നതിനും കസാഖിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. അഫ്ഗാനുമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ആഗ്രഹിക്കുന്നതായി കസാകിസ്ഥാൻ സ്ഥാനപതി അലിംഖാൻ വ്യക്തമാക്കി.
അതേ സമയം അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് എല്ലാ പിന്തുണയും നല്കുന്ന പാകിസ്ഥാന് നന്ദി അറിയിച്ച് താലിബാൻ നേതൃതവം. താലിബാൻ ഭരണകൂടത്തിന്റെ വക്താവും വിവര സാങ്കേതിക വകുപ്പ് ഉപമന്ത്രിയുമായ സബിഹുള്ള മുജാഹിദാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ പാക് ഭരണകൂടത്തിന് നന്ദി അറിയിച്ചത്. അയൽ രാജ്യവും അടുത്ത സുഹൃത്തുമായ പാകിസ്ഥാൻ അഫ്ഗാനൊപ്പം എല്ലാ സഹായവും നൽകി കൂടെ നിൽക്കുന്നതിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണെന്ന് സഹിബുള്ള പറഞ്ഞു.അതേ സമയം അതിർത്തിയിലുണ്ടായ ചില ഏറ്റുമുട്ടലുകളും പാക് പതാക വലിച്ചെറിഞ്ഞ താലിബാൻ അംഗങ്ങളുടെ പ്രവർത്തി ദൗർഭാഗ്യകരമാണെന്നും ഇതിനെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും സബിഹുള്ള വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |