ടോക്കിയോ: ജപ്പാനിൽ യോഷിഹിഡെ സുഗയ്ക്ക് പകരക്കാരനായി ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിഡ (64) ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. കിഷിദ തിങ്കളാഴ്ച സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടി തല തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ വനിതാ സ്ഥാനാർത്ഥികളായ സാനേ തകൈച്ചി, സെയ്‌കോ നോഡ എന്നിവരെ മറികടന്ന കിഷിഡ, പിന്നീട് നടന്ന വാശിയേറിയ രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ വാക്സിനേഷൻ മന്ത്രി ടാരോ കോനോയെ പരാജയപ്പെടുത്തിയതോടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞു. 257 വോട്ടുകളോടെയാണ് കിഷിഡ വിജയമുറപ്പിച്ചത്. കഴിഞ്ഞ തവണ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിച്ചിരുന്ന കിഷിഡ പാർട്ടിതല തിരഞ്ഞെടുപ്പിൽ സ്ഥാനമൊഴിയുന്ന യോഷിഹിഡെ സുഗയോട് പരാജയപ്പെടുകയായിരുന്നു. യോഷിഹിഡെ സുഗയ്ക്ക് കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചെന്ന് പരക്കെ വിമർശനമുയരുന്ന ഘട്ടത്തിൽ വളരെ കരുതലോടെ നീങ്ങാനാണ് കിഷിഡയുടെ തീരുമാനം. രാജ്യത്തെ കൊവിഡ് നിന്ത്രിക്കുന്നതിലും സമ്പദ് വ്യവസ്ഥയെ വീണ്ടും പുനരുജ്ജീവിക്കുന്നതിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് കിഷിഡ പറയുന്നു. ശമ്പള വിവേചനം ഇല്ലാതാക്കുന്നതിലും മുൻഗണന നല്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2012-17 കാലഘട്ടത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ കിഷിഡ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ആണവായുധങ്ങൾ ഇല്ലാതാക്കുന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം 2016 ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജപ്പാൻ സന്ദർശനം സാദ്ധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ഫുമിയോ കിഷിഡ
ജനനം - 29 ജൂലായ് 1957 ന് ടോക്കിയോയിൽ
പ്രാഥമിക വിദ്യാഭ്യാസം ന്യൂയോർക്കിൽ
ടോക്കിയോയിലെ വസേഡാ യൂണിവേഴ്സിറ്റിയിൽ നിന്ന് 1982 ൽ നിയമ ബിരുദം നേടി
1993 ലെ പൊതു തിരഞ്ഞെടുപ്പിൽ ഹിരോഷിമയിൽ നിന്ന് ജയിച്ച് ജനപ്രതിനിധിയായി
2008 ൽ ഭക്ഷ്യ സുരക്ഷാ മന്ത്രിയായി സേവനമനുഷ്ഠിച്ചു
2012-17 ൽ വിദേശകാര്യ മന്ത്രിയായി പ്രവർത്തിച്ചു
2017 ൽ എൽ.ഡി.പി പോളിസി റിസർച്ച് കൗൺസിൽ ചെയർമാനായി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |