കാബൂൾ: ആയിരത്തിലേറെ വർഷം പഴക്കമുള്ള തകർക്കപ്പെട്ട ബാമിയാൻ ബുദ്ധപ്രതിമ നിന്ന സ്ഥലങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ നേതൃത്വം. ലോകപൈതൃക കേന്ദ്രമായിരുന്ന ബാമിയൻ പ്രദേശത്തെ വൻശിലകൊത്തിയുണ്ടാക്കിയ ബുദ്ധപ്രതിമകളാണ് 2001 ൽ താലിബാൻ ഭരണകാലത്ത് തകർത്തത്. നിലവിൽ മല നിരകളിൽ ബുദ്ധപ്രതിമ നിന്ന സ്ഥലത്ത് പാറ തുരന്നുണ്ടാക്കിയ പൊഴികൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രതിമകൾ സ്ഥാപിക്കുന്നത് ഇസ്ലാം മതവിശ്വസത്തിനെതിരായതു കൊണ്ടാണ് അവ തകർത്തത്. എന്നാൽ ആഗോളതലത്തിൽ പ്രസിദ്ധമായ ഈ പ്രദേശത്ത് ഇനി മറ്റ് കേടുപാടുകൾ ഉണ്ടാകാത്ത വിധം സംരക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബാമിയാനിലെ വാർത്താവിതരണ സാംസ്‌കാരിക ഡയറക്ടറേറ്റ് മേധാവി മൗലവി സൈഫുൾ റഹ്മാൻ അറിയിച്ചു. മദ്ധ്യ അഫ്ഗാനിസ്ഥാനിലെ ഹസാരജാത് മേഖലയിലുള്ള ബാമിയൻ താഴ്വരയിൽ പാറയ്ക്കുള്ളിൽ നിർമ്മിച്ചിട്ടുള്ള ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ബാമിയാനിലെ ബുദ്ധപ്രതിമകൾ എന്ന പേരിലറിയപ്പെട്ടിരുന്നത്. ഗ്രീക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്ന ഈ പ്രതിമകൾ അഫ്ഗാനുമായി ചൈനയെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുരാതന കച്ചവടപാതയായ സിൽക്ക് റൂട്ടിലാണ് സ്ഥിതി ചെയ്തിരുന്നത്. അതേ സമയം ഹെറാത്ത് മേഖലയിലുള്ള രാജ്യത്തെ നാൽപ്പത് ശതമാനത്തിലേറെയുള്ള ചരിത്ര നിർമ്മിതികൾ മുഴുവൻ സംരക്ഷിക്കുമെന്നും എല്ലാ മേഖലകളേയും സ്മാരക കേന്ദ്രമായി സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്. ആകെ 780 ചരിത്ര സ്മാരകങ്ങളാണ് ഹെറാത്തിൽ മാത്രമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |