സ്റ്റോക്ക്‌ഹോം: കാലാവസ്ഥാ വ്യതിയാനം പോലുള്ള സങ്കീർണ പ്രക്രിയകളെ മനസിലാക്കാനും പ്രവചിക്കാനും സഹായകരമായ കണ്ടുപിടുത്തങ്ങൾ നടത്തിയ മൂന്ന് ശാസ്ത്രജ്ഞർ 2021ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരത്തിന് അർഹരായി. സ്യുക്കൂറോ മനാബെ (90), ക്ലോസ് ഹാസെൽമാൻ (89), ജോർജോ പരീസി (73) എന്നിവരാണ് ജേതാക്കൾ. ഇവർ യഥാക്രമം ജപ്പാൻ, ജർമനി, ഇറ്റലി സ്വദേശികളാണ്. നോബൽ ശില്പവും ഒരു കോടി സ്വീഡിഷ് ക്രോണറും (8.46 കോടി രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതല താപനില വർദ്ധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് പ്രിൻസ്റ്റൺ സർവകലാശാലയിലെ സീനിയർ മെട്രോളജിസ്റ്റായ മനാബെ പുരസ്‌കാരത്തിന് അർഹനായത്. 1931ൽ ജപ്പാനിലെ ഷിൻഗുവിൽ ജനിച്ച മനാബെ ടോക്യോ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടി. അദ്ദേഹം നിലവിൽ അമേരിക്കൻ പൗരനാണ്. കാലാവസ്ഥയെയും ദിനാന്തരീക്ഷത്തെയും ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ മാതൃക സൃഷ്ടിച്ചതിനാണ് ഹാസെൽമാന് പുരസ്കാരം ലഭിച്ചത്. 1931ൽ ജർമ്മനിയിലെ ഹാംബർഗിൽ ജനിച്ച ഹാസെൽമാൻ ഗോട്ടിങാം സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടി. ഹാംബർഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മിറ്റീരിയോളജിയിൽ പ്രൊഫസറാണ്.
സങ്കീർണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന അറ്റോമിക് പാറ്റേണുകൾ കണ്ടെത്തിയതാണ് പരീസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. കോംപ്ലക്സ് സിസ്റ്റം തിയറിയിൽ വഴിത്തിരിവായ കണ്ടുപിടുത്തങ്ങളിലൊന്നാണിത്.
1948ൽ റോമിൽ ജനിച്ച പരീസി സാപിയൻസ സർവകലാശാലയിൽ നിന്ന് പി എച്ച്.ഡി നേടി അതേ സർവകലാശാലയിൽ പ്രൊഫസറായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |