കിൻഷസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിരുംഗ ദേശീയോദ്യാനത്തിലെ റേഞ്ചർ മാത്യു ഷമാവു എടുത്ത സെൽഫിയിലൂടെ ലോകപ്രശസ്തയായ 'ൻദകാസി' എന്ന ഗൊറില്ല വിടവാങ്ങി. ആന്ദ്രെ ബൗമയെന്ന റേഞ്ചറിന്റെ മടിയിൽ തലവച്ചാണ് അവൾ മരിച്ചത്. അവസാന ശ്വാസത്തിലും തന്റെ ഉറ്റ മിത്രത്തെ കെട്ടിപ്പിടിച്ച് കിടക്കുന്ന ൻദകാസിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.
സ്നേഹമുള്ള ഒരു ജീവിയെ പിന്തുണയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഒരു അംഗീകാരമാണ്. പ്രത്യേകിച്ച് ൻദകാസി വളരെ ചെറുപ്പത്തിലേ അനുഭവിച്ച ആഘാതം അറിയുമ്പോൾ - വികാരാധീനനായി ബൗമ പറയുന്നു.
ൻദകാസിയെ എന്റെ സുഹൃത്ത് എന്ന് വിളിക്കുന്നതിൽ അഭിമാനമുണ്ട്. ഒരു കുട്ടിയെപ്പോലെ ഞാൻ അവളെ സ്നേഹിച്ചു, അവളുമായി ഇടപെടുമ്പോഴെല്ലാം എന്റെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവന്നു. ഞങ്ങൾ എല്ലാവരും അവളെ ഇനി വല്ലാതെ മിസ് ചെയ്യും. ഞങ്ങളുടെ ജീവിതത്തിലേക്ക് അവള്‍ കൊണ്ടുവന്ന സന്തോഷത്തിന് ഞങ്ങൾ എന്നും അവളോട് നന്ദിയുള്ളവരാണെന്നും ബൗമ പറഞ്ഞു.
@ ൻദകാസിയുടെ കഥ
2019 ൽ സെൽഫിയിലൂടെ പ്രശസ്തിയിലേക്ക് ഉയരുന്നതിനും മുമ്പ് ൻദകാസിയ്ക്ക് ആരുടേയും കണ്ണുനനയിക്കുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. ആന്ദ്രെ ബൗമ, ൻദകാസിയെ കാണുമ്പോൾ രണ്ട് മാസം മാത്രമായിരുന്നു അവളുടെ പ്രായം.
വെടിയേറ്റ് മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് തളർന്ന് ഉറങ്ങുകയായിരുന്നു അവൾ. അവളുടെ ഉറ്റവരെയെല്ലാം വനത്തിൽ അതിക്രമിച്ച് കയറിയ സായുധ സംഘം കൊന്നൊടുക്കി.
അന്ന് മുതൽ ഒരു പിതാവായും സുഹൃത്തായുമെല്ലാം ആന്ദ്രെ ൻദകാസിയോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ 14 വർഷമായി ആന്ദ്രെയും ൻദകാസിയും ഒന്നിച്ചായിരുന്നു. മനുഷ്യനെന്നോ ഗൊറില്ലയെന്നോ ഉള്ള വേർതിരിവ് അവര്‍ക്കിടയിലുണ്ടായിരുന്നില്ല. മനുഷ്യരുമായി പെട്ടെന്ന് അടുക്കുന്ന പ്രകൃതമായിരുന്നു അവളുടേത്.
@ സെൽഫിയെടുത്തപ്പോൾ
ൻദകാസി പിന്നീട് പാർക്കിലെ സെൻക്വെക്വെ സെന്ററിലെ മറ്റൊരു അനാഥ പെൺ ഗൊറില്ലയായ എൻഡീസിന് കൂട്ടായി. രണ്ട് പെൺ ഗൊറില്ലകൾ തന്റെ നടത്തത്തെ അനുകരിക്കുന്നത് കണ്ടപ്പോഴാണ് സെൽഫിയെടുത്തതെന്ന് ഷമാവു പറയുന്നു. ഗൊറില്ലകൾ ക്യാമറയ്ക്ക് പോസ് ചെയ്യുന്നതായി ചിത്രം കണ്ടാൽ തോന്നും. ചിത്രം ലോകപ്രശ്സതമായതോടെ വിരുംഗ ഡോക്യുമെന്ററിയിലും അവളുടെ ജീവിതം അവതരിപ്പിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |