ബീജിംഗ്: മൂന്നു കുട്ടികൾക്കു വരെ ജന്മം നൽകാൻ അനുവദിക്കുന്ന ചൈനീസ് സർക്കാരിന്റെ നയത്തിനെതിരെ വ്യാപക പ്രതിഷേധം. ചൈനീസ് സമൂഹമാദ്ധ്യമമായ വീബോയിലൂടെ സ്ത്രീകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി സർക്കാർ സ്ത്രീശരീരത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം.
ദമ്പതികൾക്ക് പരമാവധി ഒരു കുട്ടി മാത്രം മതിയെന്ന് ചൈനീസ് സർക്കാർ മുൻപ് നിബന്ധന പുറപ്പെടുവിച്ചിരുന്നു. എന്നാൽ, 2015ൽ രണ്ട് കുട്ടികൾ വരെയാകാമെന്ന് തിരുത്തി. തുടർന്ന് ഈ വർഷമാണ് ജനസംഖ്യ വർദ്ധിപ്പിക്കാനായി മൂന്നു കുട്ടികൾക്ക് വരെ ജന്മം നൽകാമെന്ന് രീതിയിലേക്ക് ചൈന നിയമം മാറ്റിയത്.
നിയമം പുറത്തുവന്ന മെയ് 31ന് സ്ത്രീകൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
വർദ്ധിച്ച് വരുന്ന ജീവിതച്ചെലവാണ് പലരും കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നതെന്നും അതുകൊണ്ട് കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നെന്നും ജനങ്ങൾ പറയുന്നു.
വീട്ടുവാടക അടക്കമുള്ള ചെലവുകൾ താങ്ങാനാകുന്നതിലും അപ്പുറമാണെന്നും ഇതിനിടയിൽ കുട്ടികളുടെ എണ്ണം കൂട്ടാനായി സർക്കാർ നിർബന്ധിക്കുന്ന സാഹചര്യമാണുള്ളതെന്നും അവർ ആരോപിക്കുന്നു.
ജനസംഖ്യാ വളർച്ച കുറവ്
1950ന് ശേഷമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് ചൈനയിലെ ജനസംഖ്യാ വളർച്ച കടക്കുകയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലയിരുന്നു ചൈനീസ് സർക്കാർ കുടുംബാസൂത്രണ നിയമങ്ങൾ തിരുത്തിയത്. പുതിയ ജനസംഖ്യാ നയം വലിയ ചുവടുവയ്പാണെന്നാണ് ചൈനീസ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ, നയം തലതിരിഞ്ഞതാണെന്നും നിലവിലുള്ള അസമത്വം വർദ്ധിപ്പിക്കാൻ മാത്രമേ പുതിയ നിയമം കൊണ്ട് സാധിക്കൂ എന്നുമാണ് സ്ത്രീകളുടെ ആരോപണം.
ശക്തമായ നടപടി
കുട്ടികൾക്കുള്ള ഓൺലൈൻ ട്യൂഷൻ ആപ്പുകൾ അടക്കമുള്ളവ കൊള്ളലാഭം ഉണ്ടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അറിയിച്ചിട്ടുണ്ട്.ഇത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും വ്യക്തമാക്കിയിരുന്നു. കൂടാതെ ഓൺലൈൻ ഗേമിംഗ് പ്ലാറ്റ്ഫോമുകൾക്കും സർക്കാർ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിനപ്രകാരം കുട്ടികൾ ഒരു ദിവസം മൂന്ന് മണിക്കൂറിലധികം സമയം ഗെയിം കളിക്കുന്നത് വിലക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |