ബ്രസൽസ്: യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാന്റെ പുനർനിർമ്മാണത്തിന് ഒരു ബില്ല്യൺ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. ഇന്നലെ നടന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് സഹായ പ്രഖ്യാപനം നടത്തിയത്. അതേ സമയം സാമ്പത്തികമായും സാമൂഹികമായും തകർന്ന രാജ്യത്തെ ദുരിതത്തിൽ നിന്ന് കരകയറ്റാനുള്ള സാമ്പത്തിക പാക്കേജ് താലിബാൻ സർക്കാരിന് നല്കില്ലെന്നും പകരം രാജ്യത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടകൾക്ക് കൈമാറുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ അറിയിച്ചു. നേരത്തെ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച 300 മില്ല്യൺ യൂറോയ്ക്ക് പുറമേയാണ് പുതിയ സഹായം. താലിബാനുമായി യു.എസ്, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. എന്നാൽ രാജ്യത്ത് അരങ്ങേറുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ ലോകരാജ്യങ്ങൾ വിമർശിച്ചു. ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തിൽ യു.എസ് പ്രസിഡന്റ് ബൈഡൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ പങ്കെടുത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവരുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അതേ സമയം എല്ലാ വിദേശരാജ്യങ്ങളുമായും നല്ല ബന്ധമാണ് താലിബാൻ സർക്കാർ ആഗ്രഹിക്കുന്നതെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറ്റുന്നതിനും മറ്റും വിദേശരാജ്യങ്ങളുടെ സഹായം അഫ്ഗാന് ആവശ്യമാണ്. ' അന്താരാഷ്ട്ര സമൂഹം അഫ്ഗാനുമായി സഹകരിക്കാൻ തയ്യാറായിരിക്കുകയാണ്. ഞങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിന് പകരം എല്ലാവരും പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അമീർ ഖാൻ മുത്താഖി പ്രത്യാശ പ്രകടിപ്പിച്ചു.
സഹകരണം തുടരണമെങ്കിൽ രാജ്യത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര സമൂഹം താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുൻ സർക്കാരിന് സാമ്പത്തിക സഹായമുൾപ്പെടെ വിദേശ രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നെന്നും അതെല്ലാം രണ്ട് മാസത്തിനുള്ളിൽ തങ്ങൾ നടത്തണമെന്നും പറയുന്നത് ശരിയല്ലെന്നും അമീർ വിശദീരിച്ചു.അതേ സമയം സ്ത്രീകളുടേയും പെൺകുട്ടികളുടേയും കാര്യത്തിൽ താലിബാൻ നൽകിയിരുന്ന വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും, സ്ത്രീകളെ ജോലിക്ക് പോകുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവില്ലെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |