സ്‌റ്റോക്‌ഹോം: നോബൽ പുരസ്കാര ജേതാക്കളെ നിർണയിക്കുന്നതിൽ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആരോപണം ഉയർന്നതിനിടെ വിശദീകരണവുമായി പുരസ്കാര സമിതി. ജേതാക്കളെ നിർണയിക്കുന്നതിൽ വംശവെറിയും ലിംഗ പക്ഷപാതവുമില്ലെന്നും വളരെ കുറച്ചു സ്ത്രീകൾക്ക് മാത്രമെ പുരസ്കാരം ലഭിച്ചിട്ടുള്ളൂവെങ്കിലും ഏറ്റവും അർഹരായവർക്ക് പുരസ്കാരം നല്കുന്ന രീതിയാണ് സമിതി പിന്തുടരുന്നതെന്നും റോയൽ സ്വീഡിഷ് അക്കാഡമി സെക്രട്ടറി ജനറൽ ഗൊരാൻ ഹാൻസൺ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ലോറി വിങ്ക്ൾസ് നൊബൽ സമിതിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. 1901ൽ പുരസ്കാരം നല്കാൻ ആരംഭിച്ചത് മുതൽ 975 പേർക്ക് നൊബേൽ നൽകിയതിൽ 59 പേർ മാത്രമാണ് വനിതകൾ. പെൺസാന്നിദ്ധ്യം കുറവായത് ദുഃഖകരമാണെന്നും അത് സാമൂഹിക സാഹചര്യങ്ങൾ മൂലമാണെന്ന് ഹാൻസൺ പറഞ്ഞു. അർഹരായ സ്ത്രീകൾ ആദരിക്കപ്പെടുന്നുവെന്ന് ഭാവിയിൽ ഉറപ്പാക്കുമെന്നും ഹാൻസൺ കൂട്ടിച്ചേർത്തു. മേരി ക്യൂറിയാണ് ആദ്യമായി നൊബൽ പ്രൈസ് നേടിയ വനിത. 1903ൽ ഭൗതിക ശാസ്ത്രത്തിൽ പുരസ്‌കാരം ലഭിച്ച അവർ 1911ൽ രസതന്ത്രത്തിലും നോബൽ പുരസ്കാരം നേടി. ഇത്തവണ ഫിലിപ്പീൻസ് മാദ്ധ്യമ പ്രവർത്തക മരിയ റിസയാണ് നോബൽ ജേതാക്കളിലെ വനിത സാന്നിദ്ധ്യം. സമാധാനത്തിനാണ് മരിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |