വാഷിംഗ്ടൺ: ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ ഭീകരരെ ലക്ഷ്യം വച്ച് യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ട പരിഹാരം നല്കുമെന്ന് യു.എസ്. സംഭവത്തിൽ ഏഴുകുട്ടികളടക്കം 10 നിരപരാധികളായ അഫ്ഗാൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. സംഭവം വിവാദമായതോടെ യു.എസ് ഖേദം പ്രകടിപ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അഫ്ഗാൻ വിട്ട് യു.എസിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് അതിന് വേണ്ടുന്ന എല്ലാ സഹായങ്ങളും നല്കുമെന്ന് പെന്റഗൺ അറിയിച്ചു. കാബൂളിലെ വിമാനത്താവളത്തിൽ ആക്രമണം നടത്താനായി തയ്യാറെടുക്കുന്ന ഐസിസ് ഭീകരനെന്ന് തെറ്റിദ്ധരിച്ചാണ് സന്നദ്ധ പ്രവർത്തകനായ എസ്മറായ് അഹ്മദിയെയും കുടുംബത്തെയും യു.എസ് സേന ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. 8 മണിക്കൂറുകളോളം അഹ്മദിയുടെ വാഹനം പിന്തുടർന്നാണ് യു.എസ് ആക്രമണം നടത്തിയത്. സംഭവത്തിൽ നഷ്ടപരിഹാരം നല്കണമെന്നും യു.എസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രംഗത്ത് വന്നിരുന്നു. വ്യാഴാഴ്ച യു.എസ് പ്രതിരോധ വിഭാഗത്തിലെ പ്രമുഖർ നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം നല്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ നഷ്ടപരിഹാരത്തുക എത്രയാണെന്ന് യു.എസ് വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |