റിയാദ്: സൗദി അറേബ്യയുടെ പുതിയ കാലാവസ്ഥാ നയത്തിനെതിരെ വ്യാപക പ്രതിഷേധം. ഇത് സൗദിയുടെ തന്ത്രം മാത്രമാണെന്നും സാമ്പത്തിക രംഗം ശക്തിപ്പെടുത്താൻ ഫോസിൽ ഇന്ധനങ്ങൾ ഖനനം ചെയ്യുന്നത് തുടരുന്നത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നുമാണ് വിമർശനം.
സൗദിയുടെ ദേശീയ എണ്ണകമ്പനിയും, ലോകത്തിലെ ഏറ്റവും വലി എണ്ണ നിർമ്മാതാക്കളുമായ ആരാംകോ 2027ഓടു കൂടി അവരുടെ ദൈനംദിന ക്രൂഡ് ഓയിൽ ഉത്പാദനം 12 ദശലക്ഷം ബാരലിൽ നിന്നും 13 ദശലക്ഷം ആക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് പുതിയ കാലാവസ്ഥാ നയവും പ്രഖ്യാപിച്ചത്. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും ഊർജ്ജ വിദഗ്ദ്ധരും ആക്ടിവിസ്റ്റുകളും നയത്തെ തള്ളിപ്പറയുന്നത്.
കാർബൺ മലിനീകരണത്തെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന സമ്മർദ്ദത്തെ തുടർന്നായിരുന്നു സൗദി പുതിയ നയം പ്രഖ്യാപിച്ചത്.റിയാദിൽ നടന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവ് ഫോറത്തിൽ വച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനായിരുന്നു പ്രഖ്യാപനം നടത്തിയത്.
2060ഓടു കൂടി കാർബൺ മലിനീകരണത്തിന്റെ കാര്യത്തിൽ രാജ്യം ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നും കാർബൺ പുറത്തുവിടുന്നതിന്റെ അളവ് പൂജ്യത്തിലെത്തിക്കുമെന്നും സൗദി വ്യക്തമാക്കിയിരുന്നു.
വരും വർഷങ്ങളിൽ മിഡിൽ ഈസ്റ്റിൽ 50 ലക്ഷം കോടി മരങ്ങൾ നടുമെന്നും
കാലാവസ്ഥാ പ്രവർത്തനങ്ങൾക്ക് 2030ൽ 187 ലക്ഷം കോടി ഡോളർ സംഭാവന ചെയ്യുമെന്നും ഐക്യരാഷ്ട്രസംഘടനയ്ക്ക് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ സൗദി വ്യക്തമാക്കിരുന്നു. എന്നാൽ, എണ്ണയും ഗ്യാസും ഖനനം ചെയ്യുന്നതും കയറ്റിയയ്ക്കുന്നതും തുടരുമെന്നും സൗദി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |