വാഷിംഗ്ടൺ: യു.എസിൽ അഞ്ച് വയസ്സ് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നല്കാൻ അനുമതി.ഇതോടെ രാജ്യത്തെ 2.8 കോടി കുട്ടികൾക്കു കൂടി കൊവിഡ് വാക്സിൻ നല്കാനാകും. ഫൈസർ വാക്സിനാണ് ഇവർക്ക് നല്കുന്നത്. മൂന്നാഴ്ച ഇടവേളയിൽ രണ്ട് ഡോസ് ഫൈസർ വാക്സിൻ കുട്ടികൾക്ക് നല്കും. കുട്ടികളിലെ വാക്സിനേഷൻ സംബന്ധിച്ച് ഈ ആഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ അനുകൂല തീരുമാനമെടുത്തിരുന്നു. കുട്ടികൾക്ക് വാക്സിൻ നൽകിയാൽ പാർശ്വഫലങ്ങളെക്കാൽ കൂടുതൽ ഗുണഫലങ്ങളാണുള്ളതെന്ന് യോഗം നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ യു.എസ് സർക്കാർ അംഗീകരിക്കുകയായിരുന്നു. 2,000 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാക്സിൻ പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തി ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. വാക്സിന്റെ സുരക്ഷ സംബന്ധിച്ച് 3,000 കുട്ടികളിൽ നടത്തിയ പഠനങ്ങളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഫൈസർ വാക്സിൻ കുട്ടികളിലും ഫലപ്രദമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ യു.എസ് സർക്കാർ അടുത്തിടെ 5 കോടി ഡോസ് ഫൈസർ വാക്സിൻ കൂടി വാങ്ങിയിട്ടുണ്ട്. കുട്ടികൾക്കു വാക്സിൻ നൽകാനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് നവംബർ രണ്ടിന് ചേരുന്ന വിദഗ്ധ സമിതി യോഗത്തിന് ശേഷം രാജ്യത്ത് വാക്സിനേഷൻ ആരംഭിക്കും.
മാതാപിതാക്കളും ആരോഗ്യപ്രവർത്തകരും രക്ഷകർത്താക്കളും കാത്തിരുന്ന തീരുമാനമാണിതെന്നും കുട്ടികൾക്ക് കൂടി കൊവിഡ് വാക്സിൻ നൽകുന്നതോടെ ജീവിതം സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുമെന്നും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മേധാവി ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. യു.എസിനെ കൂടാതെ ചൈന, ക്യൂബ, ചിലി, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇതിനോടകം കുട്ടികൾക്ക് കൊവിഡ് വാക്സിൻ നല്കാൻ അനുമതി നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |