ബീജിംഗ് : രാജ്യത്ത് കൽക്കരി ക്ഷാമം മൂലമുണ്ടായ വൈദ്യുതി ക്ഷാമത്തിൽ നിന്ന് കര കയറുന്നതിന് മുൻപ് ചൈനയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ച് ഡീസൽ ക്ഷാമം. കൽക്കരി ക്ഷാമത്തെ തുടർന്ന് കടുത്ത വൈദ്യുതി ക്ഷാമം നേരിട്ട ചൈന, വൈദ്യുതി ഉത്പാദനത്തിനായി ഡീസൽ ഉപയോഗിക്കാൻ തുടങ്ങിയതാണ് രാജ്യത്ത് ഡീസൽ ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അമിത ഉപയോഗം മൂലം ചൈനയിലെ രണ്ട് പ്രമുഖ ഇന്ധന സ്രോതസുകൾക്കും ക്ഷാമം നേരിടുകയാണ്. വൈദ്യുത ക്ഷാമം പരിഹരിക്കാൻ .ഒരു ദിവസം മാത്രം പത്തിലധികം തവണയാണ് ചൈന പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ഇതൊന്നും ഫലവത്താകുന്നില്ലെന്നാണ് വിവരം.
കൽക്കരിക്കും പ്രകൃതി വാതകത്തിനും ക്ഷാമം നേരിട്ടതോടെ ചൈനയിലെ ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നത് ഡീസൽ ഉപയോഗിച്ചായിരുന്നു. ഇതോടെ വാഹനങ്ങളിൽ നിറക്കാൻ ആവശ്യമായ ഡീസൽ പോലും രാജ്യത്തില്ല.നിരവധി വ്യവസായ ശാലകൾ അടഞ്ഞു കിടക്കുകയാണ്.വടക്കുകിഴക്കൻ ചൈനയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ പൂർണമായും ഇരുട്ടിലാണ്. പല പ്രവിശ്യകളിലും കുടിവെള്ളവും മുടങ്ങി. ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഇന്ധങ്ങൾക്ക് റേഷൻ ഏർപ്പെടുത്തിയ സർക്കാർ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം വെട്ടികുറച്ചു. ചൈനയുടെ അശാസ്ത്രീയമായതും അനിയന്ത്രിതവുമായ ഇന്ധന ഉപയോഗമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്. ചൈനീസ് വ്യാസായിക ലോകം പ്രതിസന്ധിയിലായത് ലോകമെമ്പാടും വിലക്കയറ്റത്തിനിടയാക്കുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇത് കൂടാതെ നിലവിലെ പ്രതിസന്ധി കാരണം ചൈനയുടെ ഈ വർഷത്തെ വളർച്ച 8.2ൽ നിന്ന് 7.7ശതമാനം ആയി കുറയാമെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട് . ലോക്ക്ഡൗൺ, യാത്രാ വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും 6 മുനിസിപ്പാലിറ്റികളിലും നിരവധി പ്രവിശ്യകളിലും ഗ്രാമപ്രദേശങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |