ലണ്ടൻ : ലോകത്താദ്യമായി കൊവിഡിനെ പ്രതിരോധിക്കാനുള്ള ഗുളികയ്ക്ക് അനുമതി നല്കി ബ്രിട്ടൻ. അമേരിക്കൻ അമേരിക്കൻ ഫാർമ കമ്പനിയായ എം.എസ്.ഡിയുടെ ആന്റിവൈറൽ ഗുളികയായ മോൾനുപിറവിറിനാണ് അനുമതി. ബ്രിട്ടണിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം.എച്ച്.ആർ.എ) ആണ് ഈ ആന്റിവൈറൽ ഗുളികയ്ക്ക് അനുമതി നല്കിയത്. കൊവിഡ് ലക്ഷണമുള്ളവർക്ക് ദിവസം രണ്ടുനേരം ഗുളിക കഴിക്കാവുന്നതാണ്. കൊവിഡ് പോസിറ്റീവായ ഉടനെയോ ലക്ഷണങ്ങൾ ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിലോ മരുന്ന് കഴിക്കാമെന്നാണ് എം.എച്ച്.ആർ.എയുടെ നിർദേശം. നേരിയതോ മിതമായതോ ആയ കൊവിഡ് ലക്ഷണങ്ങളുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഗുളിക. എന്നാൽ ഗുളികകൾ കൊവിഡ് വാക്സിനുകൾക്ക് പകരമായി ഉപയോഗിക്കാവുന്നവയല്ലെന്ന് മരുന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് ഇത് ചരിത്രനിമിഷമാണെന്നും കൊവിഡിനെ പ്രതിരോധിക്കാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ഗുളികയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതെന്നും ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. ഈ മരുന്നിന് അനുമതി ലഭിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് മരുന്ന് ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ നവംബർ മാസത്തിൽ മാത്രം 4,80,000 കോഴ്സ് 'മോൾനുപിറവിർ' ഗുളികകൾ ലഭ്യമാകും.
യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും ഡ്രഗ് റെഗുലേറ്ററി സംഘടനകൾ ഈ പ്രതിരോധ ഗുളികളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |