പാരീസ്: 36 റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാനുള്ള കരാർ ഉറപ്പിക്കാൻ ഫ്രഞ്ച് കമ്പനിയായ ദസ്സോ ഇടനിലക്കാരന് 7.5 ദശലക്ഷം യൂറോ (ഏകദേശം 64 കോടി രൂപ) കൈക്കൂലി നൽകിയെന്നും, രേഖകളുണ്ടായിട്ടും ഇന്ത്യൻ ഏജൻസികൾ അന്വേഷണം നടത്തിയില്ലെന്നും ഫ്രഞ്ച് മാദ്ധ്യമമായ മീഡിയ പാർട്ടിൽ റിപ്പോർട്ട്
സുഷേൻ ഗുപ്തയെന്ന ഇടനിലക്കാരന് രഹസ്യമായി കൈക്കൂലി നൽകാൻ കമ്പനി നിർമ്മിച്ച വ്യാജ ഇൻവോയിസുകളുടെ പകർപ്പും മീഡിയ പാർട്ട് പ്രസിദ്ധീകരിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ 2018 ഒക്‌ടോബർ മുതൽ സി.ബി.ഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വിവരം സി.ബി.ഐയ്ക്ക് ലഭിക്കുമ്പോൾ റഫേൽ ഇടപാട് അന്വേഷിക്കണമെന്ന പരാതി അവർക്ക് മുന്നിലുണ്ടായിരുന്നു. വിവരം ലഭിച്ച് 13 ദിവസം കഴിഞ്ഞപ്പോൾ സി.ബി.ഐ ഡയറക്ടർ അലോക് വർമയെ തത്‌സ്ഥാനത്ത് നിന്ന് നീക്കി. അർദ്ധരാത്രിയിലിറങ്ങിയ ഉത്തരവ് പ്രകാരം ജോയിന്റ് ഡയറക്ടർ നാഗേശ്വർ റാവുവിന് താത്ക്കാലിക ചുമതല നൽകി. റഫേൽ ഇടപാടിൽ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടർന്നാണിതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു.
മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത ഗുപ്തയുടെ ഷെൽ കമ്പനിയായ ഇന്റർസ്‌റ്റെല്ലർ ടെക്‌നോളജീസ് വഴി 2007നും 2012നും ഇടയിൽ 7.5 ദശലക്ഷം യൂറോ ദസ്സോ കമ്പനിയിൽ നിന്ന് കൈപ്പറ്റിയെന്നാണ് വിവരം. ഐ.ടി കരാറുകളുടെയും മറ്റ് ബില്ലുകളുടെയും മറവിലാണിത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ബില്ലുകളിൽ ദസ്സോയെന്ന വാക്കു പോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിൽ ജുഡിഷ്യൽ അന്വേഷണം നടക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വി.വി.ഐപി ഹെലികോപ്ടർ ഇടപാടിലും ഗുപ്ത ഇടനിലക്കാരനായിരുന്നുവെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |