ബീജിംഗ് : അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ നിന്ന് ചൈന പിന്മാറി. ക്രമപ്പട്ടികയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ ചൈനയ്ക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. അതേ സമയം അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചകൾക്ക് സന്നദ്ധമാണെന്ന് ചൈന അറിയിച്ചു. അഫ്ഗാനിൽ താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയ ശേഷം ഭീകരവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളിൽ നിലനില്ക്കുന്ന ഭീഷണിയ്ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാനാണ് ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തിൽ അദ്ധ്യക്ഷതയിൽ യോഗം ചേരുന്നത്.
റഷ്യ, ഇറാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്‌ബഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുക്കും. പാകിസ്ഥാനെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയിദ് യൂസഫ് നേരത്തെ അറിയിച്ചിരുന്നു.
അതേ സമയം അയൽ രാജ്യങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ച് അഫ്ഗാനിൽ മയക്കുമരുന്ന് നിർമ്മാണം വ്യാപകമാകുന്നു. കറുപ്പ്, കഞ്ചാവ് എന്നിവുൾപ്പെടെയുള്ള മയക്കു മരുന്നുകളുടെ ഉത്പാദനവും കയറ്റുമതിയും നിറുത്തലാക്കുമെന്ന താലിബാന്റെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയുംവർദ്ധിച്ചതോടെ രാജ്യത്തെ കർഷകർ വൻതോതിൽ കറുപ്പ് ഉത്പാദനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വലിയ സാമ്പത്തിക ബാദ്ധ്യത നേരിടുന്ന അഫ്ഗാൻ കർഷകർ കറുപ്പ് ഉത്പാദിപ്പിച്ച് വലിയ രീതിയിൽ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നുണ്ടെന്നാണ് വിവരം. തങ്ങളുടെ ഉപജീവന മാർഗമായാണ് പലരും ഇതിനെ കാണുന്നതെന്നതിനാൽ താലിബാന്റെ ഭീഷണികൾ അവഗണിച്ച് അവർ കൃഷി തുടരുകയാണ്. രാജ്യത്ത് മയക്കുമരുന്ന് വ്യാപാരം അനുവദിക്കില്ലെന്നും കറുപ്പ് കൃഷി ചെയ്യുന്ന കർഷകർക്ക് സാമ്പത്തികമായി മെച്ചമുണ്ടാക്കുന്നത് ബദൽ മാർഗങ്ങൾ നൽകുമെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ താലിബാൻ തങ്ങളെ ഒരു രീതിയിലും സഹായിക്കുന്നില്ലെന്നും, പട്ടിണി മാറ്റാനുമാണ് കറുപ്പ് കൃഷി ചെയ്യുന്നതെന്നും കർഷകർ പറയുന്നു. താലിബാൻ അധികാരത്തിലെത്തിയ ശേഷം കറുപ്പ് കൃഷി രാജ്യത്ത് 37 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പ്രധാന വരുമാന മാർഗം കൂടിയായ കറുപ്പ് കൃഷിയിലൂടെ
2019ൽ മാത്രം രാജ്യത്ത് 1,20,000 പേർക്കാണ് തൊഴിൽ ലഭിച്ചിട്ടുള്ളതെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |