ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നതിന് പിന്നാലെ അഫ്ഗാൻ വിഷയത്തിൽ പാകിസ്ഥാന്റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടത്തും. അഫ്ഗാൻ സുരക്ഷാ ചർച്ചയിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ച ചൈന, പാക് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നല്കുക. ട്രോയിക പ്ലസ് മീറ്റിംഗിൽ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. താലിബാൻ ഇടക്കാല സർക്കാരിനെ പ്രതിനിധീകരിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖി യോഗത്തിൽ പങ്കെടുക്കും. അഫ്ഗാനുമായുള്ള വിദേശരാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുത്താഖി യു.എസ്, ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കായി ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയുമുള്ള കൂടിയാലോചനകൾക്ക് സമയമായെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. അഫ്ഗാൻ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ചർച്ചയിൽ റഷ്യ, ഇറാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഉസ്‌ബഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു.ചൈനയ്ക്ക് പുറമേ പാകിസ്ഥാനും യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |