ബർലിൻ : കൊവിഡ് നാലാം തരംഗം ആരംഭിച്ചതിന് പിന്നാലെ ജർമ്മനിയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നു. ദിനംപ്രതി കൊവിഡ് കേസുകൾ അനിയന്ത്രിതമായി കുതിച്ചുയരുന്ന രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് ആരംഭിച്ചതിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. നാലാം തരംഗം ആരംഭിച്ച് നാലാഴ്ച പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ഏവരേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ജർമനിയിൽ നാലാം തരംഗം അസാധരണമാം വിധത്തിൽ ആഞ്ഞടിക്കുകയാണെന്നും ഇതിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല പോംവഴി വാക്സിനെടുക്കുകയെന്നതാണെന്നും ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂവെന്നും വാക്സിൻ വിതരണം പൂർത്തിയാകാത്തതിനിലാണ് രാജ്യത്ത് ഇപ്പോൾ അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമ്മനിയിലെ വിവിധ മേഖലകളിലെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ ഇതിനോടകം നിറഞ്ഞു കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ പരിശോധനകകൾ നിർത്തലാക്കിയത് ജർമ്മനിയിൽ കോവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകളുണ്ട്. വാക്സിൻ എടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി രാജ്യത്ത് സൗജന്യ പരിശോധന നിർത്തലാക്കുകയും പരിശോധനയ്ക്ക് 19 യൂറോ ഫീസ് നിശ്ചയിക്കുകയുമായിരുന്നു.
അതേസമയം ഫ്രാൻസിൽ കൊവിഡ് അഞ്ചാം തരംഗം ആരംഭിച്ചതായി ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവർ വെറൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്രാൻസിൽ 11,883 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
65 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മാത്രമായിരിക്കും റസ്റ്റോറന്റുകളിലും പൊതു പരിപാടികളിലും ട്രെയിനുകളിലും പ്രവേശനം.
യൂറോപ്പ് കൊവിഡിന്റെ കേന്ദ്രമായി മാറുന്നു :ഡബ്ല്യു.എച്ച്.ഒ
യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും മരണങ്ങളിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മേഖല വീണ്ടും കൊവിഡിന്റെ മുഖ്യ കേന്ദ്രമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകമെമ്പാടും പ്രതിവാര കൊവിഡ് മരണത്തിൽ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ മരണ നിരക്ക് കുറയാത്തഏക മേഖല യൂറോപ്പാണ്. 31 ലക്ഷം പുതിയ കേസുകളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്തതെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിവാര റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. പുതിയ കേസുകളിൽ മൂന്നിൽ രണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്. മുൻപത്തെ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകളിൽ ഏഴ് ശതമാനം വർദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. മേഖലയിലെ കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിൻ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് വിദഗ്ദർ വിലയിരുത്തുന്നു.
അമേരിക്ക, ബ്രസീൽ, തുർക്കി, റഷ്യ, ജർമനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മദ്ധ്യ ഏഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ വരെയുള്ള മേഖലയിൽ 18 ലക്ഷം പുതിയ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇത് മുൻപത്തെ ആഴ്ചയെ അപേക്ഷിച്ച് ആറ് ശതമാനം കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |