കാബൂൾ : അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളുടെ സുരക്ഷാ വിഭാഗം മേധാവികളുടെ യോഗം ചേർന്നതിനെ സ്വാഗതം ചെയ്ത് താലിബാൻ നേതൃത്വം. യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ അഫ്ഗാന്റെ സാമാധാനത്തിനും സുസ്ഥിരതയ്ക്കും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പ്രതികരിച്ചു. 'യോഗത്തെ നല്ല തുടക്കമായാണ് കാണുന്നതെന്നും യുദ്ധത്തിൽ തകർന്ന രാജ്യത്തെ പൗരന്മാർക്ക് ജോലി ലഭിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും സഹായിക്കുന്ന ഏതു നീക്കത്തേയും താലിബാൻ സർക്കാർ പിന്തുണയ്ക്കുമെന്ന് സുഹൈൽ കൂട്ടിച്ചേർത്തു. വർഷങ്ങളായി രാജ്യത്തെ ജനങ്ങൾ ദുരിതത്തിലാണ്. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആരംഭിക്കണം.ഇതിനായി യോഗത്തിലെ നിർദ്ദേശങ്ങളുമായി സഹകരിക്കാൻ തങ്ങൾ തയാറാണെന്നുമാണ് താലിബാന്റെ നിലപാട്.ഭാവിയിൽ അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ താലിബാൻ സർക്കാരിനെ ക്ഷണിക്കുകയാണെങ്കിൽ പങ്കെടുക്കുമെന്നും അറിയിച്ചു. യോഗത്തിൽ നിന്ന് പാകിസ്ഥാൻ വിട്ടുനിന്നത് അവരുടെ തീരുമാനമാണെന്നും വിഷയത്തിൽ പാക് ഭരണകൂടമാണ് പ്രതികരിക്കേണ്ടതെന്നും സുഹൈൽ പറഞ്ഞു.
ഭീകരരുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് യോജിച്ചു പ്രവർത്തിക്കുമെന്ന് റഷ്യ, ഇറാൻ,കിർഗിസ്ഥാൻ, താജികിസ്ഥാൻ,തുർക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ, ഉസ്‌ബെകിസ്ഥാൻ എന്നീ രാജ്യങ്ങൾ ബുധനാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |