ഖാർത്തൂം: സുഡാനിൽ സൈനിക അട്ടിമറിക്കെതിരെ തെരുവിൽ പ്രകടനം നടത്തിയ ജനധിപത്യാനുകൂലികൾക്കുനേരെ സുരക്ഷ സേന നടത്തിയ വെടിവയ്പ്പിലും കണ്ണീർ വാതക പ്രയോഗത്തിലും അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ ശനിയാഴ്ച സുഡാനിലുടനീളം ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഖാർതൂമിൽ മാത്രം ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്.ഖാർതൂമിലും സമീപ നഗരമായ ഒംദുർമാനിലുമാണ് പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർത്തത്. നാലുപേർ വെടിയേറ്റും ഒരാൾ കണ്ണീർ വാതകം ശ്വസിച്ചുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തെന്ന വാർത്ത സുഡാനി പൊലീസ് നിഷേധിച്ചു. പ്രതിഷേധക്കാർ തലസ്ഥാന നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ അക്രമിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തെന്നും 39 പൊലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റെന്നുമാണ് സുരക്ഷാസേനയുടെ വാദം. അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ അൽ ജസീറ മാദ്ധ്യമപ്രവർത്തകനെ സൈന്യം അറസ്റ്റ് ചെയ്തതായി ചാനൽ അറിയിച്ചു. ഖാർതൂം ബ്യൂറോ ചീഫ് എൽ മുസാമി എൽ കബ്ബാഷിയാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അൽ ജസീറ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ 25 നാണ് അബ്ദേൽ ഫത്ത അൽ ബുർഹാന്റെ നേതൃത്വത്തിൽ സൈന്യം അധികാരം പിടിച്ചെടുത്തത്. അട്ടിമറിക്ക് ശേഷം രാജ്യത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തലാക്കിയിരിക്കുകയാണ്. എന്നാലും രാജ്യത്തെ പലയിടങ്ങളിലും സൈന്യത്തിനെതിരെ ദിനംപ്രതി പ്രതിഷേധം ശക്തമായി വരികയാണ്. എന്നാൽ ഇതെല്ലാം വലിയ യോഗങ്ങളായി മാറാതെ അടിച്ചമർത്താനുള്ള ശ്രമത്തിലാണ് സൈനിക നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |