ബീജിംഗ് : ലോകത്താകമാനം വിനാശം വിതച്ച്, മനുഷ്യരാശിക്ക് തന്നെ വൻ ഭീഷണിയുയർത്തുന്ന കൊവിഡ് മഹാമാരി ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് ഇന്നലെ രണ്ട് വർഷം തികഞ്ഞു. ചൈനയിലെ വുഹാനിൽ 2019 നവംബർ 17 നാണ് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. ചെറിയൊരു പകർച്ച വ്യാധിയായി തുടങ്ങിയ കൊവിഡ് പിന്നീട് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവരുന്ന കാഴ്ചയാണ് നാം കണ്ടത്. മുൻപെങ്ങുമുണ്ടാകാത്ത തരത്തിൽ മനുഷ്യരാശിയെ വരിഞ്ഞു മുറുക്കിയ മഹാമാരി സാമ്പത്തിക സമൂഹിക മേഖലകളിൽ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ഇന്ന് രണ്ട് വർഷങ്ങൾക്കിപ്പുറവും ഭൂരിഭാഗം ലോകരാജ്യങ്ങളും വൈറസിന്റെ മൂന്നും നാലും അഞ്ചും തരംഗങ്ങളോട് പോരാടുകയാണ്. കൊവിഡ് വാക്സിനുകൾ കണ്ടു പിടിച്ചതോടെ രോഗത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിറുത്താൻ സാധിച്ചിട്ടുണ്ടെങ്കിലും വികസ്വര, ദരിദ്ര രാഷ്ട്രങ്ങളിൽ വാക്സിനേഷൻ നിരക്ക് കുറവായത് ആശങ്ക സൃഷ്ടിക്കുന്നു. അതിനിടെ യൂറോപ്പിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒക്ടോബർ 11ന് ആകെ റിപ്പോർട്ട് ചെയ്ത രോഗികൾ 3.31 ലക്ഷം എന്ന കുറഞ്ഞ നിലയിലേക്ക് താഴ്ന്നിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു വരികയാണ്. ലോകത്താകമാനം ഇന്നലെ 4,86,774 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് യു.എസിലാണ്. 87,133 പേർക്ക് രോഗം സ്ഥിരീകരിക്കുകയുംം 1282 പേർ മരിക്കുകയും ചെയ്തു. യു.കെയിൽ 37,243 പേർക്കും, നാലാം തരംഗം ശക്തി പ്രാപിക്കുന്ന ജർമനിയിൽ 39,985 പേർക്കും ഫ്രാൻസിൽ 19,778 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
റഷ്യയിൽ 36,818 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്താകമാനം 25.5 കോടി ജനങ്ങൾക്കാണ് കൊവിഡ് ബാധിച്ചത്. 51.29 ലക്ഷം പേർ മരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |