കംപാല: ചൈനയിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കാനാവാതെ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട പ്രതിസന്ധിയിൽ. 2015ൽ ചൈനയിൽ നിന്നെടുത്ത ലോൺ സംബന്ധിച്ച കരാറിന്റെ ഭാഗമായി ഉഗാണ്ടയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റെബേ വിമാനത്താവളത്തിന്റെ നിയന്ത്രണം ചൈനയുടെ കൈവശമായേക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യാന്തര ഇമ്യൂണിറ്റി വ്യവസ്ഥകൾ ഒഴിവാക്കി തയ്യാറാക്കിയ കരാറായതിനാൽ ചൈനയ്ക്ക് അനായാസം വിമാനത്താവളം പിടിച്ചെടുക്കാൻ കഴിയും.
2015ലാണ് ഉഗാണ്ടൻ സർക്കാർ, ചൈനയുടെ എക്സ്‌പോർട് ഇംപോർട് ബാങ്കിൽ നിന്ന് 20.7 കോടി യു.എസ് ഡോളർ കടമെടുത്തത്. എന്റബേ വിമാനത്താവളത്തിന്റെ വികസനത്തിനെടുത്ത വായ്പയ്ക്ക് 2 ശതമാനം പലിശ നിരക്കിൽ ഏഴ് വർഷത്തെ ഗ്രേസ് പീരിഡ് അടക്കം 20 വർഷമാണ് കാലാവധി. ഉഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. എന്നാൽ കരാറിലെ പല വ്യവസ്ഥകളും ഉഗാണ്ടക്ക് തിരിച്ചടിയായിരിക്കുകയാണ്. സാമ്പത്തിക കരാറിലെ ചില വ്യവസ്ഥകൾ പ്രകാരം ലോൺ അടക്കാത്ത പക്ഷം എന്റബെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് യുഗാണ്ടൻ ആസ്തികളും പിടിച്ചെടുക്കാൻ വായ്പ നൽകിയവർക്ക് അധികാരമുണ്ടെന്ന് ഉഗാണ്ട സിവിൽ ഏവയേഷൻ അതോറിറ്റി വ്യക്തമാക്കി. ലോണിനു മേൽ തർക്കങ്ങൾ ഉടലെടുത്താൽ വിമാനത്താവളം ചൈനീസ് നിയന്ത്രണത്തിലാക്കാൻ എളുപ്പത്തിൽ കഴിയുന്ന രീതിയിലാണ് കരാർ വ്യവസ്ഥകൾ. കരാർ വ്യവസ്ഥകൾ ധൃതി പിടിച്ച് അംഗീകരിച്ചത് തെറ്റായപ്പോയെന്ന് ഉഗാണ്ടൻ ധനമന്ത്രി മറ്റീയ കസൈജിത്ത് അഭിപ്രായപ്പെട്ടിരുന്നു. കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി ഒഴിവാക്കി കരാർ പരിഷ്‌കരിക്കണമെന്ന ഉഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഉഗാണ്ടൻ നയതന്ത്രസംഘത്തെ ഈ വർഷം ആദ്യം ബീജിംഗിലേക്ക് അയച്ചിരുന്നെങ്കിലും ചർച്ചകൾ
ഫലം കണ്ടില്ല. അതേസമയം സർക്കാർ ഒരു ദേശീയ ആസ്തിയും ഉപേക്ഷിക്കില്ലെന്നും വാർത്തയിൽ കഴമ്പില്ലെന്നും ഉഗാണ്ടയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു ആഫ്രിക്കയുടെ ചുമതലയുളള ചൈനീസ് ഡയറക്ടർ ജനറലും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |