ലണ്ടൻ: ബ്രിട്ടനിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഒമിക്രോൺ മറികടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സ്‌കോട്ട്ലാൻഡിൽ 71 പേർക്കും വെയ്ൽസിൽ നാല് പേർക്കുമുൾപ്പെടെ യു.കെയിൽ നിലവിൽ 350 ലധികം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരും വിദേശയാത്ര നടത്തിയിട്ടില്ലാത്തതിനാൽ ഒമിക്രോണിന്റെ സമൂഹവ്യാപനം രാജ്യത്ത് നടന്നുവെന്നാണ് അനുമാനമെന്ന് സാജിദ് കൂട്ടിച്ചേർത്തു.
നൈജീരിയ, ദക്ഷിണാഫ്രിക്ക ഉൾപ്പടെയുള്ള ഒമ്പത് രാജ്യങ്ങളിൽ നിന്നെത്തുന്നവർ ബ്രിട്ടനിൽ എത്തുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നും രാജ്യത്തെത്തിയാൽ ഏഴ് ദിവസം ഹോട്ടലുകളിൽ ക്വാറന്റീനിൽ കഴിയണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതേ സമയം നിലവിൽ ഒമിക്രോൺ തടയാൻ കർശന നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ക്രിസ്മസിന് മുമ്പ് രാജ്യത്ത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
അതേ സമയം കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 45 ആയി.
യു.എസിൽ 16 സംസ്ഥാനങ്ങളിൽ ഇതിനോടകം ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രാനിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള യാത്രാ നിയന്ത്രണം നീക്കി കമ്പോഡിയ
ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി കമ്പോഡിയ. നേരത്തെ വിലക്കേർപ്പെടുത്തിയിരുന്ന ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി മുതൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ആരോഗ്യമന്ത്രി മാം ബുൻഹെംഗ് അറിയിച്ചു.
ഈ പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും 14 ദിവസത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചവരും കമ്പോഡിയയിൽ എത്തുമ്പോൾ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാകണം. ഫലം നെഗറ്റീവായാലും ഏഴ് ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്നും ആറാം ദിവസം പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |