ബർലിൻ : ജർമ്മനിയുടെ പുതിയ ചാൻസലറായി ഒലാഫ് ഷോൾസ് (63) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം ലോകമഹായുദ്ധ ശേഷമുള്ള രാജ്യത്തെ ഒമ്പതാമത്തെ ചാൻസലറാണ് ഒലാഫ്. ഇന്നലെ പാർലമെന്റിലെ അധോസഭയിൽ നടന്ന രഹസ്യ വോട്ടെടുപ്പിൽ ഷോൾസ് 395 അംഗങ്ങളുടെ പിന്തുണയോടെ ഭൂരിപക്ഷമുറപ്പിച്ചു. 736 സീറ്റുകളുള്ള അധോസഭയിൽ ഷോൾസിന്റെ സോഷ്യൽ ഡമോക്രാറ്റ് പാർട്ടി, ഗ്രീൻ പാർട്ടി, ഫ്രീ ഡമോക്രാറ്റ് പാർട്ടി, എന്നിവർ ചേർന്ന ത്രികക്ഷിസഖ്യത്തിന് 416 സീറ്റുകളാണുള്ളത്. കഴിഞ്ഞ 16 വർഷം ജർമ്മനിയെ നയിച്ച ആംഗല മെർക്കലിന്റെ പിൻഗാമിയായാണ് ഷോൾസ് ജർമ്മനിയെ നയിക്കാനെത്തുന്നത്. അംഗലയോടൊപ്പം വൈസ് ചാൻസലറും ധനമന്ത്രിയുമായിരുന്നു ഷോൾസ്. ഒലാഫിന്റെ നേതൃത്വത്തിലുള്ള തുല്യ അനുപാതത്തിലുള്ള മന്ത്രിസഭയിൽ സ്ത്രീകളാണ് പ്രധാന പദവികൾ വഹിക്കുന്നതെന്നതും ഒരു പ്രധാന സവിശേഷതയാണ്.
പെൺകരുത്ത്
നമ്മൾ ജീവിക്കുന്ന സമൂഹം പോലെ അധികാരത്തിന്റെ പകുതിയും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്' താൻ ഒരു 'ഫെമിനിസ്റ്റ്' ആണെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. മന്ത്രിസഭയിൽ 8 സ്ത്രീകളും 8 പുരുഷന്മാരുമാണുള്ളത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അധികാരമേൽക്കുന്ന ഷോൾസിന് മുന്നിലെ പാത വെല്ലുവിളികൾ നിറഞ്ഞതാണ്. രാജ്യത്തെ ആരോഗ്യമന്ത്രിയായി എപ്പിഡെമിയോളജിസ്റ്റ് കാൾ ലൗട്ടർബാച്ചിനെയാണ് ഷോൾസ് നിയമിച്ചിരിക്കുന്നത്.അഭിഭാഷകയായ നാൻസി ഫെയ്സർ രാജ്യത്തെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ രാജ്യത്തെ പൊലീസ് സേനകളുടെയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസികളുടെയും മേൽനോട്ടം വഹിക്കും
സ്ഥാനമൊഴിയുന്ന നിലവിലെ നീതിന്യായ മന്ത്രി ക്രിസ്റ്റിൻ ലാംബ്രക്റ്റ് പുതിയ പ്രതിരോധ മന്ത്രിയാകും. ജർമ്മനിയുടെ ആദ്യത്തെ വനിതാ വിദേശകാര്യ മന്ത്രിയായി അന്നലേന ബാർബോക്കും ചുമതലയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |