ധാക്ക : ബംഗ്ലാദേശിൽ സർക്കാരിനെ വിമർശിച്ചതിന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹപാഠികളായ 20 യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വധശിക്ഷ വിധിച്ച് കോടതി. അഞ്ചു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2019 ലാണ് അബ്രാർ ഫഹദ് എന്ന 21 കാരൻ അതിക്രൂരമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെല്ലാം 21-22 നും ഇടയിൽ പ്രായമുള്ളവരാണ്. മരിച്ച ഫഹദിനൊപ്പം ബംഗ്ലാദേശ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായിരുന്നു ഇവരെല്ലാവരും.
ഇന്ത്യയുമായി നദീജലം പങ്കുവയ്ക്കുന്ന കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി മണിക്കൂറുകൾക്കുള്ളിലാണ് ഫഹദിനെ യൂണിവേഴ്സിറ്റി ഇടനാഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിലെ 25 വിദ്യാർത്ഥികളാണ് ഫഹദിനെ ആറു മണിക്കൂറോളം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ബംഗ്ലാദേശ് ഛത്ര ലീഗിലെ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ശിക്ഷാവിധിയെ ഫഹദിന്റെ പിതാവ് ബർകത്തുല്ല സ്വാഗതം ചെയ്തു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ അറിയിച്ചു. അതേ സമയം രാജ്യ വ്യാപകമായി നിരവധി അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ബംഗ്ലാദേശ് ഛത്ര ലീഗിനെ നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്ക് ബംഗ്ലാദേശിൽ വധശിക്ഷ നല്കുന്നത് പതിവാണ്. രണ്ട് ഗേ റൈറ്റ്സ് ആക്ടിവിസ്റ്റുകളുടെ കൊലപാതകത്തിൽ ആഗസ്റ്റിൽ കുറ്റക്കാരായ 6 പേർക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |