മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടിയിക്ക് റഷ്യ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ചൊവ്വാഴ്ച 2 മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ ഇരു നേതാക്കളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നതായാണ് റിപ്പോർട്ട്. എന്നാൽ വീണ്ടും വിഷയത്തിൽ കൂടിക്കാഴ്ചകൾക്കുള്ള സാദ്ധ്യത ഇരുവരും തള്ളിയിട്ടില്ല. ചർച്ചകളിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുമെന്ന് ഇരുനേതാക്കളും ധാരണയിലെത്തിയെന്നും റിപ്പോർട്ടുണ്ട്. അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്ന് അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടു. യുക്രൈൻ ഒരു സ്വതന്ത്രരാജ്യമാണെന്നും ആഗോളകൂട്ടായ്മയുടെ ഭാഗമാണെന്ന വസ്തുത മറന്ന് ഒരു നീക്കവും നടത്തരുതെന്ന് ബൈഡൻ മുന്നറിയിപ്പ് നല്കി. സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം വിശദീകരിച്ച പുടിൻ യുക്രൈനെ ഉപയോഗിച്ച് നാറ്റോ സഖ്യവും അമേരിക്കയും റഷ്യക്ക് നേരെ നടത്തുന്ന നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് അറിയിച്ചു. യുക്രൈനുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് റഷ്യ രണ്ടു ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. മുൻപ് അതിർത്തിയിൽ അധിനിവേശം നടത്തിയിട്ടുള്ള റഷ്യ വീണ്ടും സൈനിക നടപടിക്കൊരുങ്ങുകയാണെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ റഷ്യക്കെതിരെ കൂടുതൽ വാണിജ്യ - സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേ സമയം യുക്രൈനെതിരെ ആക്രമണം നടത്തിയാൽ റഷ്യയുമായി പ്രധാന മേഖലകളിൽ തുടർന്ന് വരുന്ന പങ്കാളിത്തം നിറുത്തലാക്കുമെന്ന് ജർമ്മനി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |