ബംഗളൂരു: ഭാര്യയും മകളെയും കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ നിന്ന് മുങ്ങി നടന്ന മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ 11 വർഷത്തിന് ശേഷം അസാമിൽ നിന്ന് പിടികൂടി.
വ്യോമസേനയിൽ സാർജന്റ് ആയിരുന്ന ധരംസിംഗ് യാദവിനെയാണ് ബംഗളൂരു പൊലീസ് പിടികൂടിയത്.
2008 ഒക്ടോബറിലാണ് ഹരിയാന സ്വദേശിയായ ധരംസിംഗ് ഭാര്യയെയും രണ്ട് മക്കളെയും ദാരുണമായി കൊലപ്പെടുത്തിയത്. തുടർന്ന് അറസ്റ്റിലായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനിടെ 2010ൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കാവൽ നിന്ന പൊലീസുകാരനു നേരേ മുളകുപൊടിയെറിഞ്ഞാണ് രക്ഷപെട്ടത്.
ഭാര്യ അനു, മക്കളായ കീർത്തി (14), ശുഭം (എട്ട്) എന്നിവർക്കൊപ്പം ബംഗളൂരു വിദ്യാരണ്യപുരയിലായിരുന്നു ധരംസിംഗ് താമസിച്ചിരുന്നത്. വ്യോമസേനയിലെ ജോലി വിട്ടശേഷം ധരംസിംഗ് മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി രാജാജി നഗറിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായി. അവിവാഹിതനാണെന്നാണ് പറഞ്ഞിരുന്നത്. ഈ യുവതിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് 2008ൽ ഭാര്യയെയും രണ്ട് മക്കളെയും മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊന്നത്.
കവർച്ചാശ്രമത്തിനിടെ ഭാര്യയും മക്കളും കൊല്ലപ്പെട്ടെന്നാണ് ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പിന്നീട് വിശദ അന്വേഷണത്തിൽ ഇയാളാണ് കൊലപാതകിയെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നതിനിടെ 2010ൽ മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇയാളെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ജയിലിലെ കാന്റീനിൽനിന്ന് കൈക്കലാക്കിയ മുളകുപൊടിയുമായാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. പിന്നീട് കാവൽനിന്ന പൊലീസുകാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് വിലങ്ങോടെ രക്ഷപ്പെടുകയായിരുന്നു.
മദ്യക്കച്ചവടക്കാരനായി ജീവിതം
പൊലീസ് വിപുലമായ അന്വേഷണം നടത്തിയെങ്കിലും ധരംസിംഗിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടവരെ കണ്ടെത്താൻ ഡി.സി.പി (സൗത്ത്) ഹരീഷ് പാണ്ഡെ പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചു. സംഘത്തിന്റെ അന്വേഷണപരിധിയിൽ ധരംസിംഗിന്റെ കേസും ഉൾപ്പെടുത്തി. അന്വേഷണത്തിനിടെ ധരംസിംഗ് യാദവ് ഹരിയാനയിലെ അതേലി മണ്ഡിയിൽ മദ്യവില്പനശാല നടത്തിയിരുന്നതായി വിവരം ലഭിച്ചു. മറ്റൊരാളുടെ പേരിലാണ് കട രജിസ്റ്റർ ചെയ്തിരുന്നത്. പൊലീസ് ഇവിടെയെത്തിയപ്പോൾ ഇയാൾ ഹരിയാനയിൽനിന്ന് അസാമിലേക്ക് കടന്നു. തുടർന്ന് അസാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ധരംസിംഗ് കുടുങ്ങുകയായിരുന്നു.
വീണ്ടും കല്യാണം
ഹരിയാനയിൽ കഴിയുമ്പാൾ ഇയാൾ വീണ്ടും മാട്രിമോണിയൽ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് അസാം സ്വദേശിനിയുമായി പരിചയത്തിലായി. തുടർന്ന് അസാമിലേക്ക് പോവുകയും അവരെ വിവാഹം കഴിച്ച് അവിടെ താമസം ആരംഭിക്കുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ടെന്നും പൊലീസ് പറഞ്ഞു. ധരംസിംഗിനെ കഴിഞ്ഞദിവസം പൊലീസ് ബംഗളൂരുവിലെത്തിച്ചു. അസാം പൊലീസിന്റെ സഹകരണമാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്ന് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |