ലക്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബി.ജെ.പി ഉത്തർപ്രദേശിൽ നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017ൽ 403ൽ 312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബി.ജെ.പിക്ക് ഇത്തവണ രണ്ടക്കം കടക്കാൻ സാധിക്കില്ലെന്നാണ് അഖിലേഷിന്റെ അവകാശവാദം. 'ജനരോഷം കണക്കിലെടുക്കുമ്പോൾ ബി.ജെ.പി 400 സീറ്റിലെങ്കിലും പരാജയപ്പെടും. പടിഞ്ഞാറൻ യു.പിയിൽനിന്ന് ബി.ജെ.പി തുടച്ച് നീക്കപ്പെടും. ബി.ജെ.പിയുടെ വാഗ്ദാനങ്ങളെല്ലാം വ്യാജമാണ്. അവർ ഒരു വ്യാജപുഷ്പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാൻ അവർക്ക് കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു.
ഗൊരഖ്പൂരിലെ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ് വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ബി.ജെ.പിക്ക് നേരെയുള്ള അഖിലേഷിന്റെ പരിഹാസം. അഴിമതികൾക്കും അവരുടെ ഖജനാവ് നിറയ്ക്കുന്നതിനും അനധികൃത കൈയേറ്റങ്ങൾക്കും, മാഫിയകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനും ചുവന്നതൊപ്പിക്കാർ യു.പിയിൽ അധികാരത്തിനായി കൊതിക്കുന്നുവെന്ന് റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |