ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യു.എസിന്റെ അപ്പീൽ ബ്രിട്ടീഷ് ഹൈക്കോടതി അംഗീകരിച്ചു. യു.എസ് സർക്കാരിന്റെ അതീവ രഹസ്യ രേഖകൾ ചോർത്തിയതിനെ തുടർന്ന് ചാരവൃത്തി കേസിൽ വിചാരണ ചെയ്യാൻ നിലവിൽ ബ്രിട്ടനിലുള്ള അസാൻജിനെ കൈമാറണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ചീഫ് ജസ്റ്റിസ് ബർനെറ്റ്, ജസ്റ്റിസ് ഹോൾറോയ് എന്നിവരാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയം അസാൻജിനെ അമേരിക്കയ്ക്ക് കൈമാറണോയെന്ന വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബ്രിട്ടീഷ് സർക്കാരാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതിരെ അസാൻജിന് അപ്പീൽ നല്കാവുന്നതാണ്. അതേ സമയം നീതി നടപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് അസാൻജെയുടെ പ്രതിശ്രുത വധുവായ സ്റ്റെല്ല മോറിസ് പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയിൽ ഈ കേസിൽ അസാൻജിനെ അമേരിക്കയ്ക്ക് കൈമാറരുതെന്ന് ബ്രിട്ടനിലെ കീഴ്ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് യു.കെ ഹൈക്കോടതിയിൽ അപ്പീൽ നല്കി അമേരിക്ക അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്.
ജൂലിയൻ അസാൻജും വീക്കിലീക്സും
ദി സൺഷൈൻ പ്രസ്' എന്ന സംഘടനയുടെ ഭാഗമായി 2006ൽ ജൂലിയൻ അസാൻജ് സ്ഥാപിച്ച വിക്കിലീക്സ്, ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ രേഖകൾ പ്രസിദ്ധീകരിക്കുന്ന ഒരു അന്തർദേശീയ മാദ്ധ്യമ സംരംഭമാണ്. 2006 ൽ സ്ഥാപിതമായ വിക്കിലീക്സിന്റെ സ്ഥാപകനാണ് ജൂലിയൻ പോൾ അസാൻജ്. 2010 ൽ അമേരിക്കയുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെയാണ് ഇദ്ദേഹം ലോകശ്രദ്ധയാകർഷിച്ചത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങളും രേഖകളും വീക്കിലീക്സിലൂടെ അസാൻജ് പുറത്തു വിട്ടു. ഇതിനെ തുടർന്ന് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടതിന് അമേരിക്ക അസാൻജിനെതിരെ കേസെടുത്തു. ഇതിനിടെ സ്വീഡനിൽ അസാൻജ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്ത് വന്നിരുന്നു.എന്നാൽ താൻ നിരപരാധിയാണെന്നും കേസിന് പിന്നിൽ അമേരിക്കയാണെന്നുമാണ് അസാൻജിന്റെ വാദം. ലൈംഗിക പീഡന കേസിൽ ചോദ്യം ചെയ്യുന്നതിന് സ്വീഡന് കൈമാറുന്നത് ഒഴിവാക്കാൻ 2012ലാണ് ബ്രിട്ടനിലെ എക്വഡോർ എംബസിയിൽ അസാൻജ് അഭയം തേടി. എന്നാൽ ഇക്വഡോർ രാഷ്ട്രീയ അഭയം നിഷേധിച്ചതിനെ തുടർന്ന്, ജാമ്യ ഉപാധികൾ ലംഘിച്ചെന്ന കേസിൽ ബ്രിട്ടൻ അസാൻജിനെ അറസ്റ്റ് ചെയ്തു. 2019 മുതൽ ബ്രിട്ടനിലെ ജയിലിലാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |