ടെൽ അവീവ് : ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇ സന്ദർശനത്തിനായി പുറപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രി യു.എ.ഇ സന്ദർശിക്കുന്നത്. ഇന്ന് അബുദാബിയിലെത്തുന്ന അദ്ദേഹം യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും നയതന്ത്ര, സാമ്പത്തിക -സൈനിക വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇതു കൂടാതെ ഇറാന്റെ ആണവ പദ്ധതികളിലുള്ള ആശങ്കയും മേഖലയിലെ സുരക്ഷയും ചർച്ചാ വിഷയമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് ഇസ്രയേൽ പ്രതികരിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ 'അബ്രഹാം അക്കോർഡ്സ്' പ്രകാരം നയതന്ത്രബന്ധം സ്ഥാപിച്ചത്. ഈ കരാറനുസരിച്ച് വ്യോമ ഗതാഗതം, സുരക്ഷ, ആരോഗ്യം, വിനോദ സഞ്ചാരം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ പ്രമുഖ മേഖലകളിലെല്ലാം സഹകരിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ, ഇസ്രയേലി വിദേശകാര്യമന്ത്രി യായ്ർ ലാപിഡ് ഇസ്രായേലി എംബസിയുടെ ഉദ്ഘാടനത്തിനായി അബുദാബി സന്ദർശിച്ചത് ഇ രു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കി.യു.എ.ഇ യ്ക്ക് പുറമെ ബെഹ്റൈനുമായും ഇസ്രയേൽ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |