അബുദാബി: പ്രവാസികളായ അമുസ്ലിങ്ങളുടെ വ്യക്തിഗത കേസുകൾ തീർപ്പാക്കാനായി മാത്രമുള്ള ആദ്യത്തെ കോടതി അബുദാബിയിൽ ആരംഭിച്ചു. അമുസ്ലിങ്ങളുടെ കുടുംബപരമായ തർക്കങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തെ ജുഡീഷ്യറി സംവിധാന ക്രമങ്ങൾ കൂടുതൽ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. കോടതിയിലെ നടപടിക്രമങ്ങൾ ഇംഗ്ലീഷിലും അറബിക്കിലുമായിരിക്കും. വിവാഹം, വിവാഹമോചനം, കസ്റ്റഡി, മറ്റു വ്യക്തിപരമായ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ രാജ്യത്തെ പ്രവാസികളായ അമുസ്ലീങ്ങൾക്ക് ഈ കോടതിയെ സമീപിക്കാം. അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ് (എ.ഡി.ജെ.ഡി) അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി കോടതിയുടെ ഉദ്ഘാടനം നിർവഹിച്ചു.പ്രത്യേക കോടതി സ്ഥാപിക്കുന്നതിലൂടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായകരമാകുമെന്ന് അൽ അബ്രി പറഞ്ഞു. ജുഡീഷ്യൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി, ഉപപ്രധാനമന്ത്രിയും അബുദാബി ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ കോടതി സ്ഥാപിക്കാൻ തീരുമാനിച്ചത്. അബുദാബി എമറേറ്റിൽ അമുസ്ലീം ഇതര വ്യക്തിത്വ വിഷയങ്ങൾ നിയന്ത്രിക്കുന്ന നിയമം നടപ്പിലാക്കുന്നതിനായി അബുദാബി എമറേറ്റിന്റെ ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |