ജനീവ : ലോകത്ത് ഒമിക്രോൺ വ്യാപനം മിന്നൽ വേഗത്തിലെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളിൽ വച്ച് ഏറ്റവും കൂടിയ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. അതിനാൽ ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്നും സംഘടന ആവർത്തിച്ചു.ഒമിക്രോൺ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രാജ്യങ്ങളിൽ പോലും രോഗബാധയുണ്ടാകാമെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. ഒമിക്രോൺ വൈറസ് ബാധയുണ്ടായാൽ രോഗം ഗുരുതരമാകാനുളള സാദ്ധ്യത കുറവാണെങ്കിലും കേസുകൾ അതിവേഗം കൂടുന്നത് ലോകരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കാൻ ശേഷിയുള്ളതാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസിസ് മുന്നറിയിപ്പ് നൽകി. ഒമിക്രോണിനെതിരെ ബൂസ്റ്റർ ഡോസുകളുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒട്ടുമിക്ക രാജ്യങ്ങളും ബൂസ്റ്റർ ഡോസുകൾ നൽകാൻ തീരുമാനമെടുത്തത് നിലവിൽ ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന വാക്സിനേഷൻ നിരക്കിലെ വിടവ് കൂട്ടാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഫൈസറിന്റെ കൊവിഡ് ആന്റി വൈറൽ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് അവകാശപ്പെട്ട് കമ്പനി രംഗത്തെത്തി. പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ഗുളിക ഫലപ്രദമാണെന്നും ഗുരുതര രോഗബാധിതരുടെ മരണവും ആശുപത്രിവാസവും ഒഴിവാക്കാനും ഗുളികയ്ക്കാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പാക്‌സ്ലോവിഡ് എന്നറിയപ്പെടുന്ന ഗുളിക ഏകദേശം 1,200 പേരിൽ നടത്തിയ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി, ആശുപത്രിവാസമോ മരണമോ തടയുന്നതിൽ 89 ശതമാനം ഫലപ്രദമാണെന്ന് കമ്പനി കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. നിലവിൽ 1,000 പേരെ കൂടി ഉൾപ്പെടുത്തിയാണ് അന്തിമഫലം വെളിപ്പെടുത്തിയത്.
യു.എസിൽ 8 ലക്ഷം കൊവിഡ് മരണങ്ങൾ
യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യവും യു.എസ് ആണ്. അതേ സമയം അമേരിക്കയിൽ ഒമിക്രോൺ വകഭേദം മൂലം കൊവിഡ് കേസുകൾ കുത്തനെ വർദ്ധിച്ചുവെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള കേസുകളിൽ 2.9 ശതമാനം വർദ്ധനവാണ് ഒമിക്രോണിന് ഉണ്ടായത്. മുൻ ആഴ്ച ഇത് വെറും 0.4 ശതമാനമായിരുന്നു ഇത്.
ജർമ്മനിയിൽ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നിർബന്ധമാക്കി
ജർമ്മനിയിലെ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പാർലമെന്റ് അംഗീകരിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാ കാണിക്കാൻ കഴിയുന്ന ആരോഗ്യ പ്രവർത്തകരെ മാത്രമേ നിയമത്തിൻ നിന്ന് ഒഴിവാക്കുകകയുള്ളു.രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി വർദ്ധനവ് രേഖപ്പെടുത്തുന്നതിനാൽ വാക്സിനേഷൻ വേഗത്തിലാക്കാനും ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം കൊവിഡ് മികച്ച രീതിയിൽ കൈകാര്യം ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ജർമ്മനി ഇടം നേടിയിട്ടുണ്ട്. ജർമ്മനിക്ക് പുറമേ സ്വീഡൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ സർക്കാരും മികച്ച രീതിയിൽ പ്രവർത്തിച്ചെന്ന് പഠന റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |