ജുബ: ദക്ഷിണ സുഡാനിൽ അജ്ഞാത രോഗം ബാധിച്ച് 89 പേർ മരിച്ചു. ജോങ്‌ലെയ് ജില്ലയിലെ ഫാൻഗാക്കിലാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടർന്നു പിടിക്കുന്നതിനാൽ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന.രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് രോഗം തിരിച്ചറിയാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സുഡാൻ ആരോഗ്യ മന്ത്രാലയം ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയത്. രോഗം ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഡബ്ല്യു.എച്ച്.ഒ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. അതിനാൽ രോഗം ബാധിച്ചവരിൽ കോളറയുടെ പരിശോധനയും നടത്തിയിരുന്നു.എന്നാൽ പരിശോധനാ ഫലത്തിൽ ഇവർക്ക് ബാധിച്ചത് കോളറയല്ലെന്ന് തെളിഞ്ഞിരുന്നു. പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമുണ്ടെങ്കിലും ഡബ്ല്യു.എച്ച്.ഒ സംഘത്തിന് ഫാൻഗാക്കിലെത്താൻ കഴിഞ്ഞെന്ന് ഡബ്യു.എച്ച്.ഒ വക്താവ് ഷില ബായ പറഞ്ഞു. സാമ്പിളുകൾ ശേഖരിച്ച ശേഷംഅവർ സുഡാൻ തലസ്ഥാനത്തേക്ക് മടങ്ങുമെന്ന് ബായ കൂട്ടിച്ചേർത്തു. അതേസമയം കനത്ത വെള്ളപ്പൊക്കം രോഗം പകരുന്നതിന്റെ തോത് ഉയർത്തിയിട്ടുണ്ടെന്നാണ് വിവരം.രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം, മരുന്നടക്കമുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം അനുഭവപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |