ലണ്ടൻ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ മിന്നൽ വേഗത്തിൽ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതിനിടെ ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. ആഴ്ചകൾക്കുള്ളിൽ യൂറോപ്പിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഡെൽറ്റയേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഒമിക്രോൺ വകഭേദം കൊവിഡ് മുക്തരിലും വാക്സിൻ സ്വീകരിച്ചവരിലും വ്യാപിക്കുന്നുണ്ട്. ഇതുവരെ യൂറോപ്പിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 89 ശതമാനം പേരിലും പനി, തൊണ്ടവേദന, ചുമ, എന്നിവയുൾപ്പെടെ മറ്റ് കൊവിഡ് വകഭേദങ്ങളിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു. 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് ഈ വകഭേദം കൂടുതലായി പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് ക്രിസ്മസ് പുതുവത്സരാഘോഷ വേളയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചത്. യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 38 ലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. അതേ സമയം സ്പെയിനിൽ കഴിഞ്ഞ ദിവസം 49,823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടിയ പ്രതിദിന രോഗ നിരക്കാണിത്. ഫ്രാൻസിൽ നിലവിൽ പ്രതിദിനം എഴുപതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജനുവരിയോടെ ഇത്1 ലക്ഷം കടക്കാനുള്ള സാദ്ധ്യതയേറെയാണെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി ഒലിവിയർ വെരാൻ പറഞ്ഞു. യൂറോപ്പിൽ ഇതുവരെ 89 മില്യൺ കൊവിഡ് കേസുകളും 1.5 മില്യൺ കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡിസംബർ 28 മുതൽ ജർമ്മനിയിൽ 10 പേരിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ല. നിശാ ക്ലബ്ബുകൾ അടച്ചുപൂട്ടാനും തീരുമാനിച്ചു. ഫുട്‌ബോൾ മത്സരങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കില്ല.
പോർച്ചുഗലിൽ ഡിസംബർ 26 മുതൽ ബാറുകളും നിശാക്ലബ്ബുകളും അടയ്ക്കും. ജീവനക്കാർക്ക് ജനുവരി ഒമ്പത് വരെ വർക്ക് ഫ്രം ഹോം നിർബന്ധമാക്കി. പൊതുസ്ഥലത്ത് പത്തിൽ കൂടുതൽ പേർ ഒത്തുചേരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |