അന്റാനനാരിവോ: ഹെലികോപ്ടർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മഡഗാസ്കർ ആഭ്യന്തര മന്ത്രി സെർജ് ഗെല്ലെ. മന്ത്രി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ കടലിൽ തകർന്നു വീണെങ്കിലും കരയിലേക്ക് 12 മണിക്കൂർ നീന്തിയാണ് സെർജ് സാഹസികമായി രക്ഷപ്പെട്ടത്. മഡഗാസ്‌കറിലെ ബോട്ടപകടമുണ്ടായ സ്ഥലം സന്ദർശിക്കുന്നതിനായി പോകുന്നതിനിടെ മഹംബോ ടൗണിന് സമീപത്താണ് ഹെലികോപ്ടർ തകർന്ന് കടലിൽ വീണത്. തിങ്കളാഴ്ച് രാത്രി 7.30 മുതൽ ചൊവ്വാഴ്ച് രാവിലെ 7.30 വരെ നീന്തിയാണ് 57 കാരനായ സെർജ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നാണ് സെർജിന്റെ ആദ്യ പ്രതികരണം. ഹെലികോപ്ടറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗെല്ലെയെ കൂടാതെ വാറന്റ് ഓഫീസറായ ലൈറ്റ്സാര ജിമ്മിയും രക്ഷപ്പെട്ടു. ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ നിന്നും രക്ഷപെട്ട സെർജ് താൻ സുരക്ഷിതനായിരിക്കുന്നുവെന്നറിയിച്ച് ട്വിറ്ററിൽ വീഡിയോ പങ്കു വച്ചു.തനിക്ക് മരിക്കാനുള്ള സമയമായിട്ടില്ലെന്ന് വീഡിയോയിൽ സെർജ് പറയുന്നുണ്ട്. തകർന്ന ഹെലികോപ്ടറിന്റെ സീറ്റ് ഒഴുകാൻ സഹായകമാകുന്ന തരത്തിൽ ഉപയോഗിച്ചാണ് സെർജ് രക്ഷപെട്ടത്. അതേസമയം ഹെലികോപ്ടർ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും മഡഗാസ്കർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |