ദുബായ് : പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നത് ഇനി മുതൽ കുറ്റകരമാണെന്നും ഇങ്ങനെ ചെയ്താൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും യു.എ.ഇ. രാജ്യത്ത് ഭേദഗതി ചെയ്ത സൈബർ ക്രൈമിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ നിയമ ഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് പൊതുയിടങ്ങളിൽ നിന്ന് ഒരു വ്യക്തിയുടെ ചിത്രങ്ങൾ എടുക്കുകയോ അവരെ രഹസ്യമായി റെക്കാഡ് ചെയ്യുകയോ ചെയ്യുന്നത് നിയമ ലംഘനത്തിന്റെ പരിധിയിൽ വരും. എന്നാൽ മറ്റുള്ളവരുടെ സ്വകാര്യതയേയും അവകാശങ്ങളെയും മാനിച്ചു കൊണ്ട് പൊതുയിടങ്ങളിൽ ആളുകൾക്ക് ചിത്രങ്ങളും സെൽഫികളും എടുക്കാമെന്ന് നിയമത്തിൽ പ്രതിപാദിക്കുന്നു.
അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താൽ 6 മാസത്തെ തടവ് ശിക്ഷയോ 1.5 ലക്ഷം ദിർഹം (30 ലക്ഷത്തിലധികം രൂപ) മുതൽ 5 ലക്ഷം ദിർഹം (ഒരു കോടിയിലേറെ രൂപ) വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കും. വാഹനാപകട ദൃശ്യങ്ങൾ പകർത്തി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നവർക്കും ശിക്ഷ ലഭിക്കും. ഇവർക്ക് 800 ദിർഹം പിഴ ചുമത്തുകയും ലൈസൻസിൽ 4 ബ്ലാക് പോയിന്റുകൾ പതിപ്പിക്കുകയും ചെയ്യും. അപകടമുണ്ടായത് നോക്കിനിൽക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം കൃത്യ സമയത്ത് രക്ഷാപ്രവർത്തനം നടത്താൻ പൊലീസിനും രക്ഷാപ്രവർത്തകർക്കും കഴിയാനാവാതെ വരുന്ന സാഹചര്യം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ബാങ്കുകൾ, ആരോഗ്യ മേഖലകൾ, മാദ്ധ്യമങ്ങൾ , ശാസ്ത്രം എന്നിവയുമായി അനുബന്ധ സംവിധാനങ്ങൾക്ക് കേടു വരുത്തുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും. സർക്കാർ വകുപ്പുകളിലെ പ്രധാന സ്ഥാപനങ്ങളിലെ വെബ്‌സൈറ്റുകളിൽ തിരിമറി നടത്താൻ ശ്രമിച്ചാൽ 5 ലക്ഷം മുതൽ 30 ലക്ഷം ദിർഹം വരെയാണ് പിഴ ശിക്ഷ ലഭിക്കുക.
സൈബർ കുറ്റകൃത്യങ്ങളും വ്യാജവാർത്തകളും തടയാൻ ശക്തമായ നിരീക്ഷണമേർപ്പെടുത്തും.
ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവ ഉൾപ്പെടെ ഓൺലൈൻ വഴി ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ പുതിയ നിയമത്തിൽ അനുശാസിക്കുന്നുണ്ടെന്ന് നിയമ വിദഗ്ദർ വിലയിരുത്തുന്നു. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന
ഇലക്ട്രോണിക് ഉപകരണങ്ങൾ, സോഫ്റ്റ് വെയറുകൾ, പ്രചരിപ്പിച്ച ചിത്രങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കാൻ കോടതിക്ക് അധികാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |