ന്യൂയോർക്ക് : സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾക്കെതിരെ ഉയർന്നു വരുന്ന മുഴുവൻ ആരോപണങ്ങളേയും തള്ളി കമ്പനി മേധാവി ഇലോൺ മസ്‌ക്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതമായെന്ന് ചൈന കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഹിരാകാശ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളെ മുൻകൂട്ടി കണ്ട് ഈ മേഖലയിൽ മസ്‌ക് 'പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നു'വെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസി മേധാവിയും വിമർശിച്ചിരുന്നു. സ്പേസ് എക്സിനെതിരെ ഉയർന്നു വരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച മസ്ക് പതിനായിരക്കണക്കിന് ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാൻ ഭ്രമണപഥത്തിന് കഴിയുമെന്നും ബഹിരാകാശത്ത് കൂടുതൽ ഇടം നേടാനുള്ള ശ്രമങ്ങൾ താൻ നടത്തിയിട്ടില്ലെന്നും പറഞ്ഞു. സ്റ്റാർലിങ്ക് വിക്ഷേപിച്ച ആയിരക്കണക്കിന് കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹങ്ങൾ, മറ്റു ഉപഗ്രഹങ്ങൾക്ക് വളരെ കുറച്ച് ഇടമേ നൽകുന്നുള്ളൂവെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഡയറക്ടർ ജനറൽ ജോസഫ് അഷ്ബാച്ചർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂട്ടിയിടിലുകൾ ഒഴിവാക്കാൻ മസ്‌ക് നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ദൂരം ആവശ്യമാണെന്ന് മറ്റ് ബഹിരാകാശ വിദഗ്ധരും അഭിപ്രായപ്പെട്ടു.
സ്‌പേസ് എക്സ് മാത്രം സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ശൃംഖലയ്ക്കായി ഏകദേശം 1,900 ഉപഗ്രഹങ്ങൾ ഇതുവരെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 30,000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റും പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിനാശകരമായ ബഹിരാകാശ കൂട്ടിയിടികളുടെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളെയും മറ്റ് ബഹിരാകാശ അവശിഷ്ടങ്ങളെയും കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലോകരാജ്യങ്ങൾ പങ്കുവയ്ക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
അതേ സമയം വിഷയത്തിൽ യു.എസ് നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി. മസ്‌കിന്റെ സ്‌പേസ് എക്സ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ചൈനയുടെ ടിയാങ്‌ഗോങ് നിലയത്തെ ബഹിരാകാശ നിലയത്തെ സംരക്ഷിക്കണമെന്നാണ് ആവശ്യം.
ചൈനയുടെ മൂന്ന് സഞ്ചാരികൾ ഇപ്പോൾ ടിയാങ്‌ഗോങിലുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ നിലയം നീക്കേണ്ടി വന്ന രീതിയിലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ
യു.എസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ചൈനീസ് വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. 1967 ലെ ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകൾ പാലിക്കുന്നതിൽ യു.എസ് പരാജയപ്പെട്ടുവെന്നും ഷാവോ ആരോപിക്കുന്നു. അതേസമയം അമേരിക്ക ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |