ഡെൻവർ : യു.എസിന്റെ വടക്കൻ സംസ്ഥാനമായ കൊളറാഡോയിലെ ബോൾഡർ കൗണ്ടിയിൽ അതിശക്തമായ കാട്ടുതീ. ഇതുവരെ 600 ഓളം വീടുകളും ഒരു ഹോട്ടലും ഷോപ്പിംഗ് സെന്ററും കാട്ടുതീയിൽ നശിച്ചു. 25,000ത്തിലേറെ പേരെ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളും തകരാറിലായതോടെ പതിനായിരക്കണക്കിന് പേർ ഇരുട്ടിലായി. ആറ് പേർക്ക് പരിക്കേറ്റെങ്കിലും ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണത്തിൽ വർദ്ധനവും മരണവും റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10.30ഓടെ പൊട്ടിപ്പുറപ്പെട്ടത്. 6.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെയാണ് കാട്ടുതീ ഇതുവരെ വിഴുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |