ജറുസലേം: കൊവിഡ് 19ന്റെ ഒമിക്രോൺ വകഭേദത്തെ പിടിച്ചുകെട്ടാൻ നിർണായക ചുവടുവയ്പ്പുമായി ഇസ്രയേൽ. രാജ്യത്തെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി കൊവിഡ് വാക്സിന്റെ നാലാം ഡോസ് വിതരണം ഇന്നലെ ഇസ്രയേലിൽ ആരംഭിച്ചു. പൊതുജനങ്ങൾക്ക് നാലാം ഡോസ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഇസ്രയേൽ.
യു.എസ് നിർമ്മിത ഫൈസർ വാക്സിൻ രാജ്യമൊട്ടാകെ വിതരണം ആരംഭിച്ചതിന് ഏകദേശം ഒരു വർഷത്തോട് അടുക്കുന്നതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പുതിയ നീക്കം. രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും നാലാം ഡോസ് കൊടുക്കുന്നതിനുള്ള അനുമതി വ്യാഴാഴ്ചയാണ് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം നൽകിയത്. അന്നേ ദിവസം തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതാകട്ടെ 4,000 പുതിയ കൊവിഡ് കേസുകളാണ്. സെപ്റ്റംബർ മുതൽ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്.
ടെൽ അവീവിലെ റാമത്ത് ഗാന്നിലുള്ള ഷേബാ ഹോസ്പിറ്റലിൽ ഇന്നലെ രാവിലെ മുതൽ നാലാം ഡോസ് സ്വീകരിച്ചവരുടെ ആദ്യ പട്ടികയിൽ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും ഉൾപ്പെടുന്നു. ഇവിടെ ഈ ആഴ്ച ആരോഗ്യ പ്രവർത്തകരെ ടെസ്റ്റ് ഇൻജക്ഷന് വിധേയമാക്കിയിരുന്നു. നാലാം ഡോസ് കൊവിഡിൽ നിന്നുള്ള സംരക്ഷണം ഇരട്ടിയാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
റിട്ടയർമെന്റ് ഹോമുകളിലെ താമസക്കാർ, വാർദ്ധക്യ സഹജമായ രോഗങ്ങൾ നേരിടുന്നവർ തുടങ്ങിയ ഹൈ റിസ്ക് വിഭാഗവും കൊവിഡിന്റെ നാലാം ഡോസിന് അർഹരാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് മൂന്നാം ഡോസ് കൊവിഡ് വാക്സിൻ വാഗ്ദ്ധാനം ചെയ്ത ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായി മാറിയ ഇസ്രയേൽ നാലാം ഡോസിലൂടെ ലോകത്തിന് വഴികാട്ടിയാകുമെന്ന് പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് പറഞ്ഞു.
9.2 ദശലക്ഷം വരുന്ന ഇസ്രയേലിന്റെ ജനസംഖ്യയിൽ നാല് ദശലക്ഷത്തിലധികം പേർക്ക് ഇതുവരെ ഫൈസർ - ബയോഎൻടെകിന്റെ ഒരു ബൂസ്റ്റർ ഉൾപ്പെടെ ആകെ മൂന്ന് ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചെന്നാണ് കണക്ക്. ഹൈ റിസ്ക് വിഭാഗത്തിന് ഫെബ്രുവരി മുതൽ നാലാം ഡോസ് വാക്സിൻ നൽകുമെന്ന് ചിലി അറിയിച്ചിരുന്നു. ബ്രിട്ടണും ജർമ്മനിയും ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |