അൽമാറ്റി : ഇന്ധനവില വർദ്ധനവിനെ തുടർന്ന് കസാക്കിസ്ഥാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി. ഇതിൽ 103 മരണങ്ങളും അൽമാറ്റിയിലാണ് റിപ്പോർട്ട് ചെയ്തത്. വിദേശികളുൾപ്പെടെ ആറായിരത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ എല്ലായിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് അറിയിച്ചു. അതേ സമയം പ്രക്ഷോഭകാരികൾ രാജ്യത്ത് 199 മില്യൺ ഡോളറിന്റെ നാശനഷ്ടമാണുണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കിൽ പറയുന്നു. നൂറോളൺ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും കൊള്ളയടിക്കപ്പെട്ടുവെന്നും അറിയിച്ചിട്ടുണ്ട്. അതേ സമയം രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തുന്നത് വരെ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം രാജ്യത്ത് തുടരുമെന്നാണ് റിപ്പോർട്ട്. അതേ സമയം കഴിഞ്ഞ ദിവസം കസാഖിസ്ഥാൻ മുൻ പ്രധാനമന്ത്രിയും രാജ്യത്തെ മുൻ ആഭ്യന്തരസുരക്ഷ മേധാവിയുമായ കരീം മസിമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷ കമ്മിറ്റിയാണ് (കെ.എൻ.ബി) ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്നതിൽ ബോധപൂർവം തിരിമറി നടത്തി സർക്കാരിനെ അട്ടിമറിക്കാൻ കരീം ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. മുൻ പ്രസിഡന്റ് നൂർസുൽത്താൻ നാസർബയേവിന്റെ അടുത്ത അനുയായിയാണ് കരീം. പ്രക്ഷോഭങ്ങളെ തുടർന്ന് നാസർബയേവ് രാജ്യം വിട്ടുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി തള്ളിയിരുന്നു. പ്രസിഡന്റ് ടോകയേവിന് നാസർബയേവ് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു. അതേ സമയം രാജ്യത്തിന്റെ ആഭ്യന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ റഷ്യൻ സേനയെ വിളിച്ചു വരുത്തേണ്ടി വന്ന സാഹചര്യത്തെപ്പറ്റി കസാക്കിസ്ഥാനോട് വിശദീകരണം തേടുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ റഷ്യൻ സേനയുടെ സഹായം തേടിയത് ശരിയായില്ലെന്നും വിദേശ സഹായം തേടുന്നതിന് പകരം കസാഖ് സർക്കാർ സ്വന്തം നിലയ്ക്ക് പ്രക്ഷോഭകരെ നേരിടുകയാണ് വേണ്ടിയിരുന്നതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |