റിയോ ഡി ജനീറോ: ബ്രസീലിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേക്ക് കൂറ്റൻ പാറക്കഷ്ണങ്ങൾ അടർന്ന് വീണ് 7 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇരുപത് പേരെ കണാതാവുകയും മുപ്പത്തിരണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തെക്കുകിഴക്കൻ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുർണാസ് തടാകത്തിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് പാറ ഇടിഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാൻ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. വിവിധ ബോട്ടുകളിലായി വിനോദ സഞ്ചാരികൾ പാറയ്ക്ക് സമീപമുള്ള തടാകത്തിലെത്തി കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. നേരത്തെ പാറയിൽ നിന്ന് കല്ലുകൾ പൊട്ടിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പ് നല്കിയെങ്കിലും അത് കാര്യമാക്കാതെ പാറക്കെട്ടിന് സമീപത്ത് തന്നെ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവിടെ നിലയുറപ്പിച്ചിരുന്ന മൂന്ന് ബോട്ടുകളുടെ മുകളിലേക്കായിരുന്നു പാറക്കഷ്ണങ്ങൾ പതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |